കാസര്‍ഗോഡ്: കോവിഡ് ബാധിച്ചു കാസര്‍ഗോഡ് ജില്ലയില്‍ നാലുപേര്‍ കൂടി മരിച്ചു. ബദിയടുക്കയിലെ ഡോ.രാമ പാട്ടാളി(65), മധൂര്‍ സ്വദേശി മോഹന്‍ റാവു(57), ബോവിക്കാനം അമ്മങ്കോട് ചക്ലിയ എസ്സി കോളനിയിലെ മഹാലിങ്കന്(70), അജാനൂര്‍ വായനശാല മുക്കിലെ ഓട്ടോഡ്രൈവര്‍ ശിവന്(55) എന്നിവരാണു മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 62 ആയി.
പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബദിയടുക്കയിലെ ഡോ.രാമപാട്ടാളിയെ മൂന്നു ദിവസം മുമ്പ് കാസര്‍ഗോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണു മരിച്ചത്. ഭാര്യ: യശോദ. മക്കള്‍: രാജശേഖര്‍, കൗശിക്, രാഹുല്‍, രോഹിത്. കോവിഡ് ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയിലാണ് മധൂര്‍ ഉളിയത്തടുക്ക ഹിദായത്ത് നഗറില്‍ വിദ്യാനിലയത്തിലെ മോഹന്‍ റാവു മരിച്ചത്.
കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മുള്ളേരിയ കുണ്ടാര്‍ ദേവടുക്കയിലെ കൃഷ്ണോജി റാവു-ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: വാരിജ (ജില്ലാപഞ്ചായത്ത് ഓഫീസ്). മകൾ: അപൂര്‍വ. സഹോദരങ്ങള്‍: രാധ, കിഷോര്‍. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നുള്ളിപ്പാടി ചെന്നിക്കര മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
അമ്മങ്കോട് ചക്ലിയ എസ്സി കോളനിയിലെ മഹാലിങ്കനെ നാലുദിവസം മുമ്പാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ:കമല. മക്കള്‍: ഭാസ്കരന്, ലീലാവതി. സഹോദരങ്ങള്‍: വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി.
കുഴഞ്ഞു വീണു മരിച്ച ഓട്ടോഡ്രൈവര്‍ അജാനൂര്‍ വായനശാല മുക്കിലെ ശിവനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പിന്നീട് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കാസർഗോട്ട് കോവിഡ് ബാധിച്ച് ആയുര്‍വേദ ഡോക്ടറടക്കം നാലുപേർ മരിച്ചു
12:19 AM Sep 18, 2020 | Deepika.com