തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളം പിടിക്കുന്നത് ആറു മാസത്തേക്കുകൂടി തുടരും. പ്രതിമാസം ആറു ദിവസത്തെ ശന്പളം വീതമാണു പിടിക്കുന്നത്. ഇതു സെപ്റ്റംബർ ഒന്നു മുതൽ ആറു മാസത്തേക്കു കൂടി തുടരാനാണു തീരുമാനം.
ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശന്പളത്തിന് 2021 ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കുന്നതു വരെ ഒൻപതു ശതമാനം പ്രതിവർഷ പലിശ നൽകും. പിഎഫിൽ ലയിപ്പിച്ചശേഷം പിഎഫ് നിരക്കിൽ പലിശ നൽകും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശന്പളത്തിന് "കോവിഡ്-19 ഇൻകം സപ്പോർട്ട് സ്കീം’ എന്നു പേരു നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
ഇന്നലെ മന്ത്രിസഭയിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ഇക്കാര്യം അറിയിച്ചപ്പോൾ, ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയശേഷം മതിയെന്ന നിർദേശമുയർന്നു. ഇതേ തുടർന്നാണ് വൈകുന്നേരം ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് ഇക്കാര്യമറിയിച്ചത്. പ്രതിപക്ഷ സംഘടനകൾ തീരുമാനത്തെ എതിർത്തു.
കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശന്പളം അടുത്ത വർഷം ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചു നൽകിയാൽ 2,500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പിഎഫിൽ ലയിപ്പിച്ച തുക 2021 ജൂണ്‍ ഒന്നിനുശേഷം പിൻവലിക്കാൻ അനുമതി നൽകും. 2021 ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കുന്നതു വരെ ഒമ്പതു ശതമാനം പ്രതിവർഷ പലിശ നൽകും.
പിഎഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂണിനുശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നൽകും. ഇപ്പോൾ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പിഎഫിൽ ലയിപ്പിക്കുമെന്ന വ്യവസ്ഥയിൽ സെപ്റ്റംബർ മുതൽ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നു മുതൽ മാത്രമേ പിഎഫിൽനിന്ന് പിൻവലിക്കാൻ അനുവദിക്കൂ. അടുത്ത സാന്പത്തികവർഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂണ്‍ ഒന്നു മുതൽ മാത്രമേ അനുവദിക്കൂ.
20 വർഷം ശൂന്യവേതന അവധി എന്നുള്ളത് അഞ്ചു വർഷമാക്കി ചുരുക്കും. അഞ്ചു വർഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാൽ കൽപ്പിത രാജി ആയി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇതു ബാധകമല്ല. ഇപ്പോൾ പരിഗണനയിലിരിക്കുന്ന അഞ്ചു വർഷത്തിനു ശേഷമുള്ള അവധി അപേക്ഷകൾ ദീർഘിപ്പിച്ചു നൽകുന്ന കാര്യം പരിഗണിക്കുന്പോൾ കരാർ വ്യവസ്ഥ നിലനിൽക്കുന്ന കേസുകളിൽ അക്കാര്യവും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സന്പ്രദായം ഒഴിവാക്കും. അധിക ചുമതല നൽകി കൃത്യനിർവഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. ചെലവു ചുരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണു നടപടി.
സർക്കാർ ജീവനക്കാരുടെ ശന്പളം പിടിക്കുന്നത് ആറു മാസംകൂടി
12:26 AM Sep 17, 2020 | Deepika.com