കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയ റക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഒന്നിലധികം മന്ത്രിപുത്രന്മാരെ സംശയമുനയില്‍ നിര്‍ത്തി വിവരശേഖരണം ആരംഭിച്ചു. സ്വപ്ന സുരേഷും മറ്റു പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു മന്ത്രിപുത്രന്മാരെ സംബന്ധിച്ചാണ് അന്വേഷണം.
സ്വപ്നയുടെയും സരിത്തിന്റെയും വാട്ട്സ്ആപ് ചാറ്റില്‍നിന്നാണ് എന്‍ഐഎയ്ക്കു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറില്‍ മന്ത്രിപുത്രനു കോടികള്‍ കമ്മീഷന് ലഭിച്ചതായാണു വിവരം. വേറൊരു മന്ത്രിപുത്രനും ഇതിൽ പങ്കുണ്ടെന്നാണു സൂചന. ഇതിനിടെ മുന്‍ മന്ത്രിയുടെ മകനു ബന്ധമുള്ള മരുന്നുകമ്പനിയുടെ ഉടമയെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ബംഗളൂരു വില്‍നിന്നു കസ്റ്റഡിയിലെടുത്തു. ഇയാളും സംശയമുനയിലാണ്.
ബിനീഷ് കോടിയേരിയെ ഇഡിക്കു പുറമേ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി സ്വപ്നയിൽനിന്നു കമ്മീഷന് വാങ്ങിയെന്ന ആരോപണത്തില്‍ ചോദ്യംചെയ്യലിനു ഹാജരാവാന്‍ മന്ത്രി പുത്രനു നോട്ടീസ് നല്കാന് ഇഡിയും തയാറാകുന്നതായാണു റിപ്പോര്‍ട്ട്.
കസ്റ്റഡിയില്‍ വാങ്ങിയ സന്ദീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. പ്രധാന പ്രതി സ്വപ്ന സുരേഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയില്ല. കോടതിയുടെ ആവശ്യപ്രകാരം സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചു.
മന്ത്രിപുത്രന്മാർ സംശയമുനയിൽ; അന്വേഷണം തുടങ്ങി
12:26 AM Sep 17, 2020 | Deepika.com