തിരുവനന്തപുരം: സ്വർണക്കടത്തു മുതൽ ലൈഫ് മിഷൻ തട്ടിപ്പു വരെയുള്ള വീഴ്ചകളിലും അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലാണു പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹകുറ്റമുൾപ്പെടെ ചുമത്താവുന്ന തരത്തിലുളള ആരോപണങ്ങളുയർന്നു.
പാർട്ടി സെക്രട്ടറിയുടെ മകനെതിരേ ഉയർന്നതും ഗുരുതരമായ ആരോപണങ്ങളാണ്. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയിൽനിന്നും വ്യക്തമായ മറുപടിയാണ് ജനം ആവശ്യപ്പെടുന്നത്. കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചതു കൊണ്ടു മാത്രം വസ്തുതകൾ വസ്തുതകളല്ലാതാവില്ല.
കെട്ടുകഥകളെന്നു പറയുന്പോൾ ഏതാണ് കെട്ടുകഥയെന്ന് വ്യക്തമാക്കണം. സ്വർണക്കടത്തു കേസിൽ പിടിയിലായ സ്വപ്നയ്ക്കും സംഘത്തിനും എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണെന്നു തെളിഞ്ഞു.
ഇതിനിടയിലാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണം ഉയരുന്നത്. പിന്നാലെ വിദേശ രാഷ്ട്രങ്ങളുമായി ഇടപാട് നടത്തുന്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ ലംഘിച്ചു കൊണ്ടു കിറ്റുകളും പാർസലുകളും നയതന്ത്ര ചാനൽ വഴി മന്ത്രി ഇറക്കുമതി ചെയ്തു എന്നതിന്റെ തെളിവുകളും പുറത്തുവന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മയക്കു മരുന്നു കടത്തു സംഘവുമായും സ്വർണ്ണക്കടത്തു സംഘവുമായും ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ഇതിനിടയിൽ പുറത്തു വന്നു. അന്തരീക്ഷം കൂടുതൽ മലിനപ്പെടുന്നതിനു മുൻപ് രാജിവച്ചൊഴിയണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
ആരോപണങ്ങളിൽ ക്ഷോഭമല്ല, വ്യക്തമായ മറുപടിയാണ് വേണ്ടതെന്നു മുഖ്യമന്ത്രിയോടു ചെന്നിത്തല
12:26 AM Sep 17, 2020 | Deepika.com