തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയം ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും എതിരേ ഉയർന്ന കൂടുതൽ ആരോപണങ്ങളും മന്ത്രിസഭയിൽ പരാമർശിച്ചില്ല.
സിപിഐ അടക്കം ഘടകകക്ഷി മന്ത്രിമാരിൽ ആരും ഇക്കാര്യം ഉന്നയിച്ചില്ല. ജലീൽ വിഷയത്തിൽ സിപിഐയിൽ ചിലർക്കു സർക്കാർ നിലപാടുകളിൽ വിയോജിപ്പുണ്ട്. ആരോപണങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, മന്ത്രിസഭയിൽ ഇക്കാര്യം പരാമർശമായില്ല.
ജലീലിനെതിരായ ആരോപണങ്ങളിൽ തത്കാലം ഇടപെടേണ്ടതില്ലെന്ന പാർട്ടി നിലപാടിനെ തുടർന്നാണു സിപിഐ മന്ത്രിമാർ മിണ്ടാതിരുന്നതെന്നാണു സൂചന.
രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഓണ്‍ലൈനായാണ് ഇന്നലെ മന്ത്രിസഭ ചേർന്നത്. കോവിഡ് ചികിത്സയ്ക്കുശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രി ഡോ. തോമസ് ഐസക് മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു. അതേസമയം കോവിഡ് ചികിത്സയിലുള്ള ഇ. പി. ജയരാജൻ പങ്കെടുത്തില്ല.
ജലീലിന്റെ ചോദ്യംചെയ്യൽ, സ്വർണക്കടത്ത്: മന്ത്രിസഭ ചർച്ച ചെയ്തില്ല
12:26 AM Sep 17, 2020 | Deepika.com