മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ ഫയൽ കെട്ടിക്കിടന്നു എന്നൊരാക്ഷേപം ഒരിക്കലും ഉണ്ടായിട്ടില്ല. പാതിരാത്രി കഴിഞ്ഞും കൊച്ചുവെളുപ്പാൻകാലത്തുമൊക്കെയായി ഫയലുകൾ അനസ്യൂതം നീങ്ങിക്കൊണ്ടിരുന്നു. നിരവധി പൊതുയോഗങ്ങളും ഒൗദ്യോഗികയോഗങ്ങളും ചർച്ചകളും ആൾക്കൂട്ടവും തുടർച്ചയായ ഫോണ്കോളുകളുമൊക്കെ കഴിഞ്ഞ് ഫയൽനോട്ടം ആരംഭിക്കുന്നതു തന്നെ പാതിരാ അടുത്താണ്.
പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ, സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്ര പ്രസാദ് എന്നിവരാണ് കൂട്ട്. ഉറക്കം വന്നുതുടങ്ങുന്പോൾ കസേരയിൽനിന്ന് എഴുന്നേറ്റു നിന്നാണ് ഫയൽ നോട്ടം. ഉറക്കം കലശലാകാൻ തുടങ്ങിയാൽ നടന്നോണ്ടു ഫയൽ നോട്ടം. രണ്ടു പേർ മേശയുടെ രണ്ടു വശങ്ങളിൽ നിൽക്കും. അവർക്കിടയിലൂടെയാണു നടത്തം.
പിന്നെയും കുറച്ചു കഴിയുന്പോൾ ഒപ്പിട്ടശേഷം അതിനടിയിൽ ഇടുന്ന തീയതി തെറ്റാൻ തുടങ്ങും. ചിലപ്പോൾ സ്ഥലംമാറി ഒപ്പിടും. ഇനി രക്ഷയില്ലെന്നു പ്രൈവറ്റ് സെക്രട്ടറിമാർക്ക് അറിയാം. മുഖ്യമന്ത്രിയെ ഉറക്കം പിടിമുറുക്കിക്കഴിഞ്ഞു. അതോടെയാണ് അന്നത്തെ ഫയൽ നോട്ടം അവസാനിപ്പിക്കുന്നത്. അപ്പോൾ സമയം രണ്ടുമണിയൊക്കെ ആയിക്കാണും.
ഉൗർജത്തിന്റെ അവസാന കണികയും വറ്റിത്തീർന്നിരിക്കുന്നു. നേരേ കട്ടിലിലേക്ക്. കിടന്ന് ഉറങ്ങരുത് എന്നാണ് തത്വം. അതായത് കിടന്നിട്ട് ഉറക്കത്തിനായി കാത്തിരിക്കരുത് എന്ന്. ഉറക്കത്തോടെ കിടക്കണം. അപ്പോൾ കിടന്നതറിയാതെ ഉറങ്ങാനാകും.
വളരെ ചെറുപ്പം മുതൽ പരുക്കൻ ജീവതചര്യകളിലൂടെയാണ് കടന്നുവന്നത്. രാഷ്ട്രീയത്തിൽ തലതൊട്ടപ്പനോ കുടുംബപാരന്പര്യമോ ഇല്ലാതിരുന്നതിനാൽ കഠിനാധ്വാനം മാത്രമായിരുന്നു കൈമുതൽ. രാത്രിയിൽ പത്രക്കെട്ട് കൊണ്ടുപോകുന്ന വണ്ടികളിലും ബോട്ടുകളിലും ബസിലും മറ്റും യാത്ര ചെയ്താണ് വിദ്യാർഥി, യുവജനരാഷ്ട്രീയത്തിൽ പടിപടിയായി ഉയർന്നത്. ഡിസിസി ഓഫീസുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായിരുന്നു ഉറക്കം.
ഭക്ഷണം, ഉറക്കം, വിശ്രമം, തുടങ്ങിയ കാര്യങ്ങളിലൊന്നും വാശിയില്ല. ഭക്ഷണം കിട്ടുന്പോൾ, ഉറക്കം ഒക്കുന്പോൾ, വിശ്രമം എന്നൊരു സംഭവം ഇല്ലതാനും. എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയിലെ കട്ടിൽ സന്ദർശകർ സ്ഥിരം കൈയടക്കും. മിക്കവാറും തറയിലാണ് എംഎൽഎയുടെ കിടപ്പ്. രണ്ടു ജോഡി ഖദർ വസ്ത്രങ്ങളാണ് ഏറെക്കാലം ഉണ്ടായിരുന്നത്. കൂടുതൽ ഉണ്ടെങ്കിൽ അത് ആരെങ്കിലും കൊണ്ടുപോയിരിക്കും.
ധനമന്ത്രിയായിരിക്കുന്പോൾ പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിയിലെ മുഖ്യാതിഥി ആയിരുന്നു ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിലെ വീട്ടിൽനിന്ന് ഇറങ്ങാൻനേരം ധരിച്ച ഷർട്ടിൽ നിറയെ കരിന്പൻ. മറ്റൊരു ഷർട്ട് എടുക്കാനില്ല. കരിന്പനടിച്ച ഷർട്ടിട്ട് ഓടി കാറിൽ കയറുന്പോൾ ഒരു സഹപ്രവർത്തകനെയുംകൂടി കാറിൽ കയറ്റി. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ഡ്രസ് ഉൗരിവാങ്ങിയാണ് ധനമന്ത്രി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്!
മറ്റൊരിക്കൽ നിയമസഭയിലേക്കു പോകാൻ തുടങ്ങുന്പോൾ, അലക്കുകാരൻ ഡ്രസുമായി എത്തിയിട്ടില്ല. സഭയിൽ പോകാതിരിക്കാനും പറ്റില്ല. തൊട്ടടുത്ത മുറിയിൽ കേരള കോണ്ഗ്രസ് നേതാവ് കെ.എം. ജോർജിന്റെ മകനുണ്ട്.
ആജാനുബാഹുവായ അദ്ദേഹത്തിൽനിന്നു കടം വാങ്ങിയ മുണ്ടും ഷർട്ടുമായി സഭയിലെത്തി. മുട്ടിനു താഴെവരെയുള്ള ഷർട്ടിൽ ഒരാൾക്കുകൂടി കയറാമായിരുന്നു!
വസ്ത്രധാരണം പോലെ തന്നെയാണ് സൗന്ദര്യസംരക്ഷണവും. രാവിലെ കുളികഴിഞ്ഞ് ഒറ്റത്തവണ മുടി ചീകിവയ്ക്കും. പിന്നീട് നീണ്ട് സമൃദ്ധമായ കോലൻ മുടി, അതിന്റെ വഴിക്ക്. കൃതാവ് ഉൗർന്നിറങ്ങി കീഴ്ത്താടിയിൽ മുട്ടി ഒരുപാട് നീണ്ടുകഴിയുന്പോൾ ഭാര്യ മറിയാമ്മ കത്രികയെടുക്കും. പലപ്പോഴും രാമേശ്വരത്തെ ക്ഷൗരംപോലെയാണ് അതിന്റെ അവസ്ഥ. സമീപകാലത്താണ് ബാർബർ വീട്ടിലെത്തി മുടിവെട്ടിത്തുടങ്ങിയത്.
ഒരു ടിവി ഇന്റർവ്യൂവിനും മുഖത്ത് ടച്ച് അപ് ചെയ്തിട്ടില്ല. അല്പം ശ്രദ്ധിച്ചാൽ പത്തുവയസ് കുറയ്ക്കാമെന്ന് മറിയാമ്മയ്ക്ക് പരിവേദനമുണ്ട്. ആരു കേൾക്കാൻ?
ഉമ്മൻ ചാണ്ടിയെക്കുറിച്ച് ന്യൂഡൽഹിയിലെ കൊണാർക്ക് പബ്ലിക്കേഷൻ 2011ൽ ഇംഗ്ലീഷിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. എല്ലാം റെഡിയായിട്ടും കവർ ചിത്രം ആകുന്നില്ല. ഇവിടെ നിന്ന് അയച്ച എല്ലാ ചിത്രങ്ങളും അവർ നിരസിച്ചു. ഇന്റർനാഷണൽ നിലവാരമുള്ള കവർ ചിത്രമാണ് അവർക്കു വേണ്ടത്. എല്ലാ പണികളും കഴിഞ്ഞ ബുക്കിന്റെ പബ്ലിക്കേഷൻ മുടങ്ങും എന്ന ഘട്ടമെത്തിയപ്പോൾ ഉമ്മൻ ചാണ്ടി കോട്ടയത്തെ ഒരു സ്റ്റുഡിയോയിൽ വരാമെന്നേറ്റു.
പറഞ്ഞ സമയത്തിന് അല്പം വൈകി അദ്ദേഹം പാഞ്ഞെത്തി. നേരേ സ്റ്റുഡിയോയിലേക്ക്. കാമറ അസിസ്റ്റന്റ് ചീപ്പും ടച്ചപ്പുമായി ഓടിവന്നു. ഉമ്മൻ ചാണ്ടി സമ്മതിച്ചില്ല. കാറിലിരുന്നപ്പോൾ പാറിക്കളിച്ച മുടി കൈകൊണ്ട് ഒതുക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തു. കാമറാമാൻ നാലഞ്ചു തവണ ക്ലിക്ക് ചെയ്തു. ഉമ്മൻ ചാണ്ടി വന്നപോലെ പാഞ്ഞുപോകുകയും ചെയ്തു. കാമറാമാൻ പിറകെ ഓടി. അത് പരീക്ഷണ ക്ലിക്ക് ആയിരുന്നു എന്നു പറഞ്ഞുനോക്കി. അപ്പോഴേക്കും ഉമ്മൻ ചാണ്ടി കാറിൽ കയറിയിരുന്നു.
വിറയ്ക്കുന്ന കൈകളോടെ കാമറാമാൻ ഫോട്ടോ കംപ്യൂട്ടറിൽ പകർത്തി. ഭാഗ്യം, അതു ക്ലിക്കായി. അതാണ് ഉമ്മൻ ചാണ്ടി സ്റ്റുഡിയോയിലെടുത്ത ഏക ഫോട്ടോ. അതാണ് ഇപ്പോഴും വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നത്.
യാത്ര ഉമ്മൻ ചാണ്ടിക്ക് ഹരമാണ്. കേരളത്തിൽ തലങ്ങും വിലങ്ങും ഇതുപോലെ യാത്ര ചെയ്തിട്ടുള്ള മറ്റൊരു നേതാവ് കാണില്ല. കോട്ടയം ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ പാർട്ടിവക ജീപ്പിൽ സ്വയം ഡ്രൈവ് ചെയ്തായിരുന്നു യാത്ര. പെട്രോൾ അടിക്കാൻ മോതിരം ഉൗരി പണയം വച്ചിട്ടുണ്ട്. പിന്നീട് യാത്ര അംബാസിഡർ കാറിലായി. ഒരു കാറിൽ ഇത്രയധികം ആളുകൾ കയറുമോയെന്ന് അതിന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അന്പരന്നുപോയിട്ടുണ്ടത്രേ.
കഠിനമായ ജീവിതവഴികളിലൂടെ കടന്നുവന്നതുകൊണ്ടാകാം സോളാർ കമ്മീഷനു മുന്നിൽ തുടർച്ചയായ 14 മണിക്കൂർ ഇരുന്നുകൊടുത്തത്; കണ്ണൂരിൽവച്ച് നെഞ്ചിനു കല്ലേറു കിട്ടിയപ്പോൾ കേരളത്തിൽ ഒരിലപോലും അനങ്ങാതിരുന്നത്; സോളാർ കേസിൽ ഉരുക്കിയിട്ടും ഉരുകിത്തീരാതിരുന്നത്.
പി.റ്റി. ചാക്കോ
ഒരേയൊരു ക്ലിക്ക് അത് ക്ലിക്ക്ഡ്
12:21 AM Sep 17, 2020 | Deepika.com