തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈവറ്റ് റജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസവും പൂർണമായും ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയ്ക്കു കീഴിലാക്കുന്ന വ്യവസ്ഥ അടങ്ങുന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു വിജ്ഞാപനം ഇറക്കുന്നതോടെ കേരളത്തിലെ മറ്റു സർവകലാശാലകൾക്കു കീഴിൽ ബിരുദ- ബിരുദാനന്തര കോഴ്സുകളിൽ പ്രൈവറ്റ് രജിസ്ട്രേഷനോ വിദൂര വിദ്യാഭ്യാസമോ ഇനി മുതൽ നടത്താനാവില്ല.
കേരള, എംജി, കാലിക്കട്ട്, കണ്ണൂർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വകുപ്പുകൾ പുതിയ സർവകലാശാലയ്ക്കു കീഴിലാകും. ഓപ്പണ്‍ സർവകലാശാലയിലൂടെ വിദ്യാർഥികൾക്കു ലോകത്ത് എവിടെനിന്നും ഓണ്‍ലൈനായി പഠിച്ചു ബിരുദം നേടാനാകും.
വിദേശ സർവകലാശാലകളുടെ മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി ഓപ്പണ്‍ സർവകലാശാലയിൽ സൈബർ കൗണ്‍സിലും ഉണ്ടാകും. സൈബർ വിദഗ്ധർ അടങ്ങുന്ന ഈ കൗണ്‍സിലായിരിക്കും സർവകലാശാലയിലെ കന്പ്യൂട്ടർവത്കരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുക. പുതിയ സർവകലാശാലയിൽ നിലവിലുള്ള 17 ബിരുദ കോഴ്സുകൾക്കു പുറമേ പരിസ്ഥിതി പഠനവും (എൻവയണ്മെന്റൽ സ്റ്റഡീസ്), നിയമ പഠനവും (എൽഎൽബി) കൂടി ഉൾപ്പെടുത്തി. പിന്നീട് ഇവയുടെ പിജി കോഴ്സുകളും ഉൾപ്പെടുത്തും.
സർവകലാശാലയുടെ പ്രവർത്തനം ഒക്ടോബർ രണ്ടിന് ആരംഭിക്കും. അതിനു മുൻപ് വൈസ് ചാൻസലർ, പ്രോവൈസ് ചാൻസലർ, റജിസ്ട്രാർ, കണ്ട്രോളർ, ഫിനാൻസ് ഓഫിസർ തുടങ്ങിയ പ്രധാന തസ്തികകളിലേക്കുള്ള നിയമനം നടത്തും.
സർവകലാശാലയ്ക്കു നാലു മേഖലാ കേന്ദ്രങ്ങൾ ഉണ്ടാകും.അത് എവിടെയൊക്കെ ആയിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.സയൻസ് വിഷയങ്ങളിലുള്ള കോഴ്സുകൾ നടത്തുന്നതിനു സർക്കാർ കോളജുകളുടെ ലാബ് സൗകര്യം പ്രയോജനപ്പെടുത്തും.എയ്ഡഡ് കോളജുകളുമായും ഇക്കാര്യത്തിൽ ധാരണയുണ്ടാക്കും.
ബിരുദ ബിരുദാനന്തര കോഴ്സുകൾക്കു പുറമേ സർട്ടിഫിക്കറ്റ് കോഴ്സുകളും നൈപുണ്യ വികസന കോഴ്സുകളും നടത്തും. ചൈനീസ്,ജർമൻ,അറബിക് തുടങ്ങി വിദേശ ഭാഷകളുടെ പരിശീലനവും ഉണ്ട്. ഇടയ്ക്കു വച്ചു വിദ്യാഭ്യാസം മുടങ്ങിയവർ, വിവിധ ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്ക് ഓപ്പണ്‍ സർവകലാശാലയിൽ ചേർന്നു പഠിക്കാം.
സർവകലാശാലയ്ക്ക് 10 ഏക്കർ സ്ഥലം കണ്ടെത്താൻ റവന്യു വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
അതുവരെ കൊല്ലം ആശ്രാമത്തായിരിക്കും ആസ്ഥാനം.സ്ഥിരം മന്ദിരം നിർമിക്കുന്നതു വരെ വാടകയ്ക്കു കെട്ടിടം കണ്ടെത്തി പ്രവർത്തനം തുടങ്ങാനാണു സർക്കാർ തീരുമാനം.
ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല ഓർഡിനൻസിന് മന്ത്രിസഭയുടെ അനുമതി
11:56 PM Sep 16, 2020 | Deepika.com