കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനു ക്ലീന്‍ ചിറ്റില്ല. മന്ത്രിയുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചുവരികയാണ്. മതഗ്രന്ഥ വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കള്ളക്കടത്ത് നടത്തി എന്നതിന്റെ തെളിവ് ഇഡിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, മന്ത്രി ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. മൊഴികളുടെ വൈരുധ്യം വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
വിമാനത്താവളത്തില്‍നിന്നു പ്രോട്ടോക്കോള്‍ ലംഘിച്ച് പാഴ്സല്‍ കൈപ്പറ്റിയത് ഉള്‍പ്പെടെയുള്ളവ മന്ത്രിക്കെതിരേ അന്വേഷിക്കുന്നുണ്ട്. മന്ത്രിക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന മട്ടില്‍ വരുന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ടാണ് ഇഡി മേധാവി എസ്.കെ. മിശ്ര രംഗത്തെത്തിയത്. മന്ത്രിക്കെതിരായ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണപരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവില്‍ മന്ത്രിയില്നിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിക്കുക.
മന്ത്രിയുടെ സ്വകാര്യസ്വത്ത് സമ്പാദനത്തിനു പുറമെ മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ട സാഹചര്യത്തിലാണു വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. മന്ത്രിയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയും ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി ഏഴരയോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് പറഞ്ഞയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് രാത്രിയില്‍ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ചശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യംചെയ്യലിനു ഹാജരായത്.
ഉച്ചയ്ക്ക് ഒന്നു വരെ നീണ്ട ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് മന്ത്രി മലപ്പുറത്തേക്കു പോകുകയായിരുന്നു. മൊഴിയെടുപ്പ് മൂന്നു മണിക്കൂര്‍കൊണ്ടു പൂര്‍ത്തിയായി. എന്നാല്‍, വൈകുന്നേരം അഞ്ചു വരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫീസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു. എന്നാല്‍, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകുന്നേരം 5.45ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. ഇതോടെയാണു മന്ത്രിയുടെ വാദങ്ങൾ പൊളിഞ്ഞത്.
മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാര്‍ അവിടെയിട്ടശേഷം സ്വകാര്യ കാറില്‍ ഇഡി ഓഫീസിലെത്തിയ നടപടിയും വിവാദത്തിലായിരുന്നു. മന്ത്രി ജലീലിനെ ചോദ്യംചെയ്തതോടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തി വരുന്ന സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്.
ഇതിനിടെ മന്ത്രി ജലീലിനെ ന്യായീകരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും രംഗത്തു വന്നതും ശ്രദ്ധേയമായിരുന്നു. എന്നാല്‍, ഇഡി മേധാവിയുടെ വിശദീകരണത്തോടെ മന്ത്രി ജലീലിന്റെ വാദങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനു ക്ലീന്‍ ചിറ്റില്ല; വീണ്ടും ചോദ്യംചെയ്യും
12:49 AM Sep 16, 2020 | Deepika.com