തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തും നികുതിവെട്ടിപ്പും തടയുന്നതിനായി സംസ്ഥാനത്തെ സ്വർണത്തിന്റെ ചരക്കുനീക്കത്തിന് ഇ- വേ ബിൽ നിർബന്ധമാക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സ്വർണവുമായി ബന്ധപ്പെട്ട ചരക്കു സേവന നികുതി മന്ത്രിതല ഉപസമിതി യോഗത്തിനു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞെത്തുന്ന സ്വർണം സംസ്ഥാനത്ത് എവിടെയും കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയാണുള്ളത്. സെക്ഷൻ 129 പ്രകാരം നികുതി അടയ്ക്കാത്ത സ്വർണം പിടികൂടിയാൽ മൂന്നു ശതമാനം നികുതിയും തുല്യമായ തുക പിഴയും അടച്ചാൽ വിട്ടു നൽകണം. അതായത് ആറു ശതമാനം നികുതി അടച്ചാൽ കള്ളക്കടത്തു സ്വർണം വിട്ടുകൊടുക്കും. ഇതു കൂടുതൽ കർശനമാക്കും.ഉപസമിതി യോഗത്തിൽ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ ഇ വേ ബില്ലിനെ എതിർത്തു. കേരളത്തിനകത്ത് നടപ്പാക്കാൻ ഞങ്ങൾ തയാറാണെന്ന് അറിയിച്ചു. കേരളത്തിൽ നടപ്പാക്കുന്നതിനെ മറ്റു സംസ്ഥാനങ്ങൾ അനുകൂലിച്ചതായും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ മാതൃകയിൽ, സ്വർണക്കള്ളക്കടത്തിന്റെയും നികുതി വെട്ടിപ്പിന്റെയും നീക്കം രഹസ്യമായി അറിയിക്കുന്നവർക്കു സംസ്ഥാന സർക്കാർ പിടികൂടുന്ന സ്വർണത്തിന്റെ തുകയുടെ 20 ശതമാനം കമ്മീഷനായി നൽകും. പിടികൂടുന്ന സ്വർണം നികുതി അടച്ചു വിട്ടുകൊടുത്താൻ നികുതിയുടെ 20 ശതമാനം തുകയും ഇൻഫോർമർക്കു നൽകും.
മൂന്നു വർഷത്തിനിടയിൽ കള്ളക്കടത്തു വഴി എത്തുന്ന സ്വർണത്തിന്റെ അളവ് മൂന്നിരട്ടിയായി ഉയർന്നതായി ധനമന്ത്രി വെളിപ്പെടുത്തി. 2017- 18 1282 കിലോ സ്വർണമാണു പിടികൂടിയത്. 2018- 19ൽ 1440 കിലോയും 2019- 2020 ൽ 1028 കിലോയും പിടികൂടി. 15- 20 ശതമാനം മാത്രമാണു സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയെത്തുന്നത്- മന്ത്രി പറഞ്ഞു.
സ്വർണനീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കും: ധനമന്ത്രി
12:35 AM Aug 15, 2020 | Deepika.com