കൊച്ചി: സാമ്പത്തിക സംവരണം നടപ്പാക്കാന്‍ സര്‍ക്കാരിന് അനുമതി നല്കുന്ന വ്യവസ്ഥ മാത്രമാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഭരണഘടനാ ഭേദഗതിയിലുള്ളതെന്നും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്കു സംവരണം നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന പ്രത്യേക വ്യവസ്ഥ ഇതില്‍ ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി കോഴ്സുകളിലെ പ്രവേശനത്തില്‍ 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളിയിലെ സമസ്ത നായര്‍ സമാജം നല്കിയ ഹര്‍ജി തള്ളിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്.
എന്നാല്‍, സാമ്പത്തികസംവരണം നടപ്പാക്കാന്‍ സര്‍ക്കാരിനു ചുമതല നല്‍കുന്നതാണ് ഭരണഘടനാ ഭേദഗതിയിലുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങള്‍ കൂടി കണക്കിലെടുത്താണ് ഡിവിഷന് ബെഞ്ച് പൊതുതാത്പര്യ ഹര്‍ജി തള്ളിയത്. അതേസമയം ഹര്‍ജി വിധി പറയാന്‍ മാറ്റിയ ശേഷം കഴിഞ്ഞ ചൊവ്വാഴ്ച ഹയര്‍ സെക്കന്‍ഡറി കോഴ്സുകളിലെ പ്രവേശനത്തിന് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
സാമ്പത്തിക സംവരണം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇതു നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിള്‍ 15ല്‍ വരുത്തിയ ഭേദഗതി.
സാമ്പത്തിക സംവരണം നല്‍കണമെന്ന പ്രത്യേക വ്യവസ്ഥ ഈ ഭേദഗതിയിലുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ല. കേരളത്തില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം, നിയമനം തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേരള വിദ്യാഭ്യാസ നിയമം അനുസരിച്ചാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സാമ്പത്തിക സംവരണം : സര്‍ക്കാരിന് അനുമതി നല്കുന്ന വ്യവസ്ഥ മാത്രമാണ് ഭരണഘടനാ ഭേദഗതിയിലുള്ളതെന്ന് ഹൈക്കോടതി
11:41 PM Aug 14, 2020 | Deepika.com