ഇരിട്ടി: ഇരിട്ടിയില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച ഒരാള്‍ക്കൂടി മരിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചെന്നു സംശയിക്കുന്ന പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ഇലഞ്ഞിക്കല്‍ ഗോപിയാ (69) ണു കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിതനായ പടിയൂര്‍ പഞ്ചായത്തിലെ കൊശവന്‍വയല്‍ സ്വദേശി സൈമണ്‍ വ്യാഴാഴ്ച മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോപിയും കോവിഡ് ബാധയെ തുടര്‍ന്നു ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മരിച്ച ഗോപിയുടെ ഭാര്യ സരളയ്ക്കും മകനും മകന്റെ ഭാര്യയ്ക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലുപേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു മകനും ഭാര്യയും പേരക്കുട്ടിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. ക്ഷീരകര്‍ഷകനായ ഗോപിയുടെ വീട് കഴിഞ്ഞദിവസം കാറ്റില്‍ ഭാഗികമായി തകര്‍ന്നിരുന്നു. കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചതോടെ വീട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍നിന്ന് ഇതുവരെ സമ്പര്‍ക്കത്തിലൂടെ 18 പേര്‍ക്കാണു കോവിഡ് ബാധിച്ചത്. ഗോപിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിച്ചു. മക്കൾ: സജി, സതീശൻ. മരുമക്കൾ: രജിത്ര, പ്രിയ.
ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച ഒരാൾക്കൂടി കണ്ണൂരിൽ മരിച്ചു
11:41 PM Aug 14, 2020 | Deepika.com