മൂന്നാർ: പെട്ടിമുടി ദുരന്തത്തിനിരയായകുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പെട്ടിമുടിയിൽ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനമാണു നടന്നത്. തെരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തബാധിതർക്ക് വീട് നിർമിച്ചു നൽകും. മരണമടഞ്ഞവർക്ക് സർക്കാർ പ്രഖ്യാപിച്ച തുക ഉയർത്തുന്നില്ലെന്നും അവർക്ക് സ്ഥലം വാങ്ങുന്നതും വീട് വയ്ക്കുന്നതും ആദ്യം പ്രഖ്യാപിച്ച തുകയുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടി തേയില എസ്റ്റേറ്റ് ഉടമകളായ കണ്ണൻ ദേവൻ കന്പനി അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട്.
ശോചനീയാവസ്ഥയിലുള്ള എസ്റ്റേറ്റ് ലയങ്ങളുടെ അറ്റകുറ്റപ്പണികൾ കെഡിഎച്ച് കന്പനിയുടെ മേൽനോട്ടത്തിൽ നടത്തും. മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവുകൾ സർക്കാർ വഹിക്കും. ആദിവാസി മേഖലയായ ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ, അതു സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നലെ നടന്ന തെരച്ചിലിൽ പുതുതായി ആരെയും കണ്ടെത്താനായില്ല. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെയും പതിവു പോലെ രക്ഷാപ്രവർത്തകർ രാവിലെ എട്ടോടെ തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെപ്പോലെ പുഴ കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ.
രാജ്യത്തിന്റെ വേദന: ഗവർണർ
മൂന്നാർ: ഏറെ ദുഃഖകരമാണ് പെട്ടിമുടി ദുരന്തമെന്നും കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ വേദനയാണിതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ജീവിതത്തിൽ മുന്നേറാൻ ധൈര്യമുണ്ടാകട്ടെയെന്നും ഗവർണർ പറഞ്ഞു. മൂന്നാർ ടീ കൗണ്ടിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലും ഗവർണർ പങ്കെടുത്തു.
പെട്ടിമുടി ദുരന്തം: പുനരധിവാസം ഉറപ്പാക്കും, സഹായധനം ഉയർത്തില്ല- മുഖ്യമന്ത്രി
12:34 AM Aug 14, 2020 | Deepika.com