കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന് ഒരു കോടിയിലേറെ രൂപ കമ്മീഷന് ലഭിച്ചതിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നു. സ്വപ്നയ്ക്കു കമ്മീഷന് ലഭിക്കാൻ മുന്‍കൈ യെടുത്തതു ശിവശങ്കറാണെന്നാണു സൂചന. ഇതോടെ കമ്മീഷൻ വിവാദത്തിലും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലിലായി.
പാവപ്പെട്ടവർക്കുള്ള വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതിക്കു വേണ്ടി 2019 ജൂലൈ 11നാണ് യുഎഇയിലെ റെഡ് ക്രെസന്റ് സംഘവും ലൈഫ് മിഷനും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്. ഇത്തരം പദ്ധതിക്കു നയപരമായ തീരുമാനം വേണമെന്നു ചൂണ്ടിക്കാട്ടി നിയമവകുപ്പ് ഇതിന്റെ ഫയൽ നേരത്തേ മടക്കിയിരുന്നു. ശിവശങ്കർ ഇടപെട്ട് ഇതിൽ തിരുത്തൽ വരുത്തിയാണു കരാർ ഒപ്പിട്ടതെന്നു പറയുന്നു. ഒപ്പിടൽ ചടങ്ങിൽ റെഡ് ക്രെസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നില്ക്കുന്ന ഫോട്ടോ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു.
റെഡ് ക്രെസന്റിന്റെ നേതൃത്വത്തിൽ നിര്‍മിക്കുമെന്ന പറഞ്ഞ ഫ്ളാറ്റിന്റെ കരാർ ലഭിച്ചത് യൂണിടക്് എന്ന കന്പനിക്കാണ്. സ്വര്‍ണക്കടത്തിലെ പ്രതിയായ സന്ദീപ് വഴിയാണ് ഈ കരാർ കിട്ടിയത്. സന്ദീപ് നായരെ കന്പനി ബന്ധപ്പെട്ടതാകട്ടെ സ്വപ്ന മുഖേനയും. ഇതിനാണു സ്വപ്നയ്ക്കു കന്പനി കമ്മീഷൻ നല്‍കിയതെന്നാണു വിവരം. ലൈഫ് മിഷന്റെ പേരിലുള്ള കെട്ടിടം നിര്‍മിക്കാൻ യൂണിടക്കിന് അംഗീകൃത യോഗ്യതയില്ലാതിരുന്നിട്ടും കരാർ ലഭിക്കുകയായിരുന്നു.
പതിമൂന്നു കോടി രൂപ ചെലവില്‍ ഭവനസമുച്ചയം നിര്‍മിക്കാന്‍ നേരത്തെ ലൈഫ് മിഷനു സര്‍ക്കാര്‍ നല്കിയ ഭരണാനുമതി റദ്ദാക്കുകയോ പുതുക്കുകയോ ചെയ്യാതെയാണു റെഡ് ക്രസന്റുമായി 20 കോടിയുടെ പങ്കാളിത്ത പദ്ധതിക്കു പുതിയ കരാര്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിടും മുന്‍പ് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേരുകയോ അംഗീകാരം നല്‍കുകയോ ചെയ്തുമില്ല.
കമ്മീഷൻ വിവാദത്തിലും ശിവശങ്കർ
12:34 AM Aug 14, 2020 | Deepika.com