മൂന്നാർ: മക്കളും പേരക്കുട്ടികളുമടക്കം കുടുംബത്തിൽ ഒൻപതു പേരെ നഷ്ടമായ കറുപ്പായിയും അപകടത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപെട്ട കാർത്തിക്കും മുഖ്യമന്ത്രിയുടെ മുന്നിൽ വിതുന്പി. അപകടത്തെക്കുറിച്ച് വിവരിക്കാൻ കൂടുതൽ വാക്കുകൾ അവർക്കുണ്ടായിരുന്നില്ല. അപകടത്തിൽ നിന്നു രക്ഷപ്പെട്ട മുരുകയ്യയും ഒപ്പമുണ്ടായിരുന്നു. സർവതും നഷ്ടപ്പെട്ടവരുടെ പ്രതിനിധികളായി എത്തിയ മൂവരെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
അപകടം നടന്നതു മുതൽ എല്ലാ ദിവസവും ദുരന്തമുഖത്തെത്തി കരയുന്ന കറുപ്പായിയുടെ ചിത്രം എല്ലാവരിലും വേദന നിറച്ചിരുന്നു. തകർന്ന ലയത്തിനു സമീപമുള്ള വീട്ടിൽ നിന്നുമാണ് കാർത്തിക് രക്ഷപ്പെട്ടത്. അടുക്കള വാതിൽലിൽക്കൂടി ചെളിയും വെള്ളവും വന്നടിഞ്ഞതോടെ വീട്ടിൽ ഉറങ്ങുകയായിരുന്ന ആറു വയസുള്ള സഹോദരിയുടെ മകനും 55 വയസുള്ള മാതാവുമടക്കം നാലു പേരുമായി വീട്ടിൽ നിന്നിറങ്ങി ഓടുകയായിരുന്നു. അഞ്ചു മിനിറ്റിനു ശേഷം ഇരച്ചെത്തിയ ഉരുൾപൊട്ടലിൽ സമീപത്തുള്ള നാലുലയങ്ങളും തകർന്നടിഞ്ഞു. അപകടത്തിൽ തകർന്ന കാന്റീൻ കെട്ടിടത്തിൽ നിന്നും കഷ്ടിച്ചാണ് മുരുകയ്യയും രക്ഷപ്പെട്ടത്.
കെഡിഎച്ച്പി കന്പനി കൂടുതൽ സഹായം നൽകും
മൂന്നാർ: കന്പനിക്കു വേണ്ടി ജീവിതകാലം മുഴുവൻ അധ്വാനിച്ച് ജീവൻ വെടിഞ്ഞ തൊഴിലാളികളുടെ ബന്ധുക്കൾക്കും ആശ്രിതർക്കും വേണ്ടി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കന്പനി എം.ഡി. മാത്യു വർഗീസ് പറഞ്ഞു. വീട് വയ്ക്കുന്നതുൾപ്പെടെയുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമുഖത്തെത്തിയ മുഖ്യമന്ത്രിയോടും ഗവർണറോടും സംഭവങ്ങൾ വിശദീകരിച്ചത് അദ്ദേഹം തന്നെയായിരുന്നു.
എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകും. കാണാതായ അവസാന ആളെ കണ്ടെത്തുന്നതു വരെയുള്ള ശ്രമങ്ങൾ തുടരും. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ കണ്ണൻ ദേവൻ കന്പനി എല്ലാ സഹായങ്ങളും ഏർപ്പെടുത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന നാനൂറിൽ അധികം പേർക്ക് ദിവസവും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം എത്തിച്ചിരുന്നത് കന്പനിയുടെ നേതൃത്വത്തിലായിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സമീപ ലയങ്ങളിലുള്ളവരെ അവരുടെ ബന്ധുവീടുകളിൽ സുരക്ഷിതമായിരിക്കാൻ അവസരമൊരുക്കുകയും ഭക്ഷണവും വസ്ത്രവുമടക്കമുള്ളവ എത്തിച്ചു നൽകുകയും ചെയ്തിരുന്നു. കന്പനി എം.ഡി. മാത്യു ഏബ്രഹാം, വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ജനറൽ മാനേജർ ബി.പി. കരിയപ്പ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
രാവിലെ തിരുവനന്തപുരത്തു നിന്നു ഹെലികോപ്റ്റർ വഴി ആനച്ചാലിൽ എത്തിയ മുഖ്യമന്ത്രി അവിടെ നിന്നും റോഡുമാർഗം പെട്ടിമുടിയിലെത്തുകയായിരുന്നു. ഉച്ചയ്ക്കു പന്ത്രണ്ടോടെ മൂന്നാറിലെത്തിയ മുഖ്യമന്ത്രിയും സംഘവും കെടിഡിസിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പെട്ടിമുടിയിലെ അപകടത്തെക്കുറിച്ചും രക്ഷാപ്രവർത്തനങ്ങളെ സംബന്ധിച്ചും ദൃശ്യങ്ങളുടെ സഹായത്തോടെ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ വിശദീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ഇ.ചന്ദ്രശേഖരൻ, മന്ത്രി എം.എം.മണി, എംഎൽഎമാരായ എസ്. രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പോലീസ് മേധാവി എസ്. കറുപ്പസാമി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിവർ ഒപ്പമുണ്ടായിരുന്നു.
പെട്ടിമുടി ദുരന്തം: മുഖ്യമന്ത്രിയുടെ മുന്നിൽ വിതുന്പി കറുപ്പായിയും കാർത്തിക്കും
12:34 AM Aug 14, 2020 | Deepika.com