തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ മറവിൽ ജനങ്ങളുടെ ഫോണ്‍വിളി വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ടു മാത്രമേ പോലീസിനു ഫോണ്‍വിളി വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ളു. ഇവിടെ രോഗി കുറ്റവാളിയല്ല. ഇക്കാര്യത്തിൽ പൊലീസ് ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നത്.
ടെലിഗ്രാഫ് ആക്ട് പ്രകാരമാണ് പോലീസിനു ഫോണ്‍കോൾ വിശദാംശങ്ങൾ എടുക്കാവുന്നത്. രാജ്യസുരക്ഷ, രാജ്യത്തിന്റെ അഖണ്ഡതാസംരക്ഷണം, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം, കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത, ക്രമസമാധാനപാലനം എന്നിവയെ അടിസ്ഥാനമാക്കിയേ പോലീസിന് നടപടിക്രമങ്ങൾ പാലിച്ചു പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോണ്‍വിളി വിശദാംശങ്ങൾ എടുക്കാൻ പാടുള്ളൂ. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കണം. ആരാണീ നിയമവിരുദ്ധമായ നിർദേശം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പോലീസിന്റെ ബലത്തിൽ നടത്തിയ ഈ സ്വകാര്യതാ ലംഘനത്തിന് കാരണക്കാരായവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പോലീസിന്റെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിച്ചു നല്‍കേണ്ട ചുമതല ടെലികോം കന്പനികൾക്കും ഇല്ല. ടെലിഗ്രാഫ് ആക്ടിന്റെ ലംഘനം മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണെന്നു ബന്ധപ്പെട്ടവർ മനസിലാക്കണം. മുഖ്യമന്ത്രിയും ഡിജിപിയും നേതൃത്വം നൽകുന്ന ഭരണഘടനാ ലംഘനവും നിയമലംഘനവും നിയമപരമായി ചോദ്യം ചെയ്യും. ഭരണം മാറുമെന്നും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു.
ഫോണ്‍വിളി വിശദാംശങ്ങൾ ശേഖരിക്കുന്നതു നിയമവിരുദ്ധം, പിൻവലിക്കണം: ചെന്നിത്തല
12:34 AM Aug 14, 2020 | Deepika.com