കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം നടന്നിട്ട് ഒരാഴ്ച പിന്നിടുന്പോഴും ആശുപത്രിവിടാതെ 83 യാത്രക്കാർ.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിലാണ് ഇവർ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ മൂന്നുപേർ വെന്റിലേറ്ററിലും 19 പേർ ഗുരുതര പരിക്കുകളോടെയുമാണ് ചികിൽസയിലുളളത്.
അപകടത്തിൽ പരിക്കേറ്റവരിൽ 89 പേർ വീടുകളിലെത്തി. കഴിഞ്ഞ വെളളിയാഴ്ച രാത്രി 7.40നാണ് ദുബായിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയിൽ നിന്നു നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്കു വീണ് 18 പേർ മരിച്ചത്. അപകടം നടന്നു തൊട്ടടുത്ത ദിവസം തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റെ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) യും ഡിജിസിയെയും ചേർന്നു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിനു ലാൻഡിംഗ് അനുമതി നൽകിയ കരിപ്പൂർ എയർട്രാഫിക് കണ്ട്രോൾ യൂണിറ്റ്, റണ്‍വേ, അപകടത്തിൽ പെട്ട വിമാനം തുടങ്ങിയവയുടെ പരിശോധന സംഘം പൂർത്തിയാക്കി. വിമാനത്താവള ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുത്ത അന്വേഷണ സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി വരികയാണ്.
സംസ്ഥാന പോലീസ് അന്വേഷണത്തിന്റെ ഭാഗമായുളള മഹസറും പൂർത്തിയാക്കി. അശ്രദ്ധമായി അപകടമുണ്ടാക്കി എന്ന കുറ്റം ചുമത്തി ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകളും ചുമത്തിയാണ് കരിപ്പൂർ പോലീസ് എഎഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കരിപ്പൂർ അപകടം: ആശുപത്രി വിടാതെ 83 യാത്രക്കാർ
12:34 AM Aug 14, 2020 | Deepika.com