കൊച്ചി: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കര്ഷകവിരുദ്ധതയിലും ഉദ്യോഗസ്ഥരുടെ കര്‍ഷക പീഡനത്തിലും പ്രതിഷേധിച്ചു ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കര്‍ഷക കണ്ണീര്‍ദിനമായി ആചരിക്കുമെന്നു സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. കേരളത്തിലെ ആയിരം കേന്ദ്രങ്ങളിലും പതിനായിരം കുടുംബങ്ങളിലും കര്‍ഷകര്‍ പ്രതിഷേധ ഉപവാസം നടത്തും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്) കര്‍ഷക കണ്ണീര് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍വക കര്‍ഷക ദിനാചരണം കര്‍ഷകര്‍ ബഹിഷ്കരിക്കുമെന്നു രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് എന്നിവർ അറിയിച്ചു.
ഉദ്യോഗസ്ഥരും വന്യമൃഗങ്ങളും സംയുക്തമായി മനുഷ്യജീവന് അപഹരിക്കുന്ന നാട്ടില്‍ കര്ഷകന് ഭീകരദിനങ്ങളാണ് വിധിക്കപ്പെട്ടിരിക്കുന്നത്. വിലത്തകര്‍ച്ച, പ്രളയം, കടക്കെണി, വന്യമൃഗശല്യം, കൃഷിനാശം എന്നിങ്ങനെ കര്‍ഷകജീവിതം ദുഃഖദുരിതമായിട്ടും പ്രഖ്യാപനങ്ങള്‍ നടത്തി സര്‍ക്കാരുകളും ജനപ്രതിനിധികളും കൃഷിക്കാരെ വിഡ്ഢികളാക്കുകയാണ്. 10,000 രൂപ കര്‍ഷക പെന്ഷന് 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടും നടപ്പിലായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന കര്‍ഷകവിരുദ്ധ നിയമങ്ങൾ ഗ്രാമീണകര്‍ഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിവിടുമെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിൽ വൈസ് ചെയര്മാന് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു.
കര്‍ഷക കണ്ണീര്‍ദിനം ആചരിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
12:14 AM Aug 14, 2020 | Deepika.com