കൊച്ചി: തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരണ നീക്കത്തിനു തിരിച്ചടിയായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണ(കെഎടി)ലിന്റെ ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ സംഘടനകൾ നൽകിയ ഹർജികൾ പരിഗണിച്ചാണു ട്രൈബ്യൂണലിന്റെ എറണാകുളം ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
തദ്ദേശ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരാസൂത്രണം, എന്‍ജിനീയറിംഗ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വിഭാഗങ്ങളെ ഏകോപിപ്പിച്ചു പൊതുസര്‍വീസ് രൂപീകരിക്കാനാണു സർക്കാർ തീരുമാനിച്ചത്. തദ്ദേശ പൊതുസര്‍വീസിന്റെ കാര്യത്തിൽ സ്പെഷൽ റൂള്‍ തയാറാക്കിയതിനു ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നു ട്രൈബ്യൂണല്‍ സർക്കാരിനെ അറിയിച്ചു.
പൊതുസര്‍വീസ് രൂപീകരണം സംബന്ധിച്ച ജൂലൈ 17ലെ സർക്കാർ ഉത്തരവും അതിന്റെ തുടര്‍ച്ചയായ പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവുകളും പ്രകാരം തുടർനടപടികൾ പാടില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ക്ക് വിരുദ്ധമായാണ് വകുപ്പ് ഏകീകരണ നടപടികള്‍ എന്ന സംഘടനകളുടെ പരാതി അന്തിമവാദത്തില്‍ ട്രൈബ്യൂണല്‍ പരിഗണിക്കും.
പഞ്ചായത്ത് ജീവനക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ തദ്ദേശ പൊതുസർവീസ് രൂപീകരിച്ചതിനെതിരെ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്ഗനൈസേഷന് (കെപിഇഒ), സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ, എൻജിഒ അസോസിയേഷൻ, എൽഎസ്ജിഡി എൻജിനീയറിംഗ് വിംഗ് എന്നീ സംഘടനകളാണു ട്രൈബ്യൂണലിനെ സമീപിച്ചത്.
പൊതു സർവീസ് രൂപീകരണത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് കടിഞ്ഞാണിട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമെന്നു കെപിഇഒ ജനറല്‍ സെക്രട്ടറി നൈറ്റോ ബേബി അരീയ്ക്കല്‍ പ്രതികരിച്ചു. സർക്കാരിന്റെ നിലപാടറിഞ്ഞ ശേഷം കേസ് സെപ്റ്റംബർ 14നു ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും.
ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും, ഏകീകൃത ഉദ്യോഗസ്ഥ സംവിധാനത്തിനുമായാണു തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ചത്.
സിജോ പൈനാടത്ത്
തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരണത്തിനു കെഎടിയുടെ ചുവപ്പുകൊടി
12:14 AM Aug 14, 2020 | Deepika.com