ചങ്ങനാശേരി: കേരള സഭയുടെ ധൈഷണിക തേജസും ഇന്റർചർച്ച് കൗൺസിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളു ടെ മുന്നണിപ്പോരാളിയുമായ ചങ്ങനാശേരി മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ നാളെ 91-ാം വയസിലേക്കു പ്രവേശിക്കുന്നു.
കുറുന്പനാടം പവ്വത്തിൽ ഉലഹന്നാൻ (അപ്പച്ചൻ)- മേരി ദന്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബർ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി ആർച്ച്ബിഷപ്പായി 1985 നവംബർ അഞ്ചിനു നിയമിക്കപ്പെട്ടു. 2007 മാർച്ച് 19നു വിരമിച്ചു.
മാർ ജോസഫ് പവ്വത്തിലിന്റെ നവതി കഴിഞ്ഞ ഫെബ്രുവരി ഏഴിനു വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. നവതി സ്മാരകമായി ചങ്ങനാശേരി അതിരൂപത ഭവനനിർമാണ പദ്ധതി നടപ്പാക്കുകയും പോസ്റ്റൽവകുപ്പ് സ്റ്റാന്പ് പുറത്തിറക്കുകയും ചെയ്തു.
നാളെ രാവിലെ ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ മാർ പവ്വത്തിൽ വിശുദ്ധകുർബാന അർപ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദർശനവും ഒഴിവാക്കിയിട്ടുണ്ട്.
ജന്മദിനമാഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന് കത്തോലിക്കാ സഭയുടെ സഭൈക്യ പ്രവർത്തനങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗണ്‍സിൽ പ്രസിഡന്റ് കർദിനാൾ കുർട്ട് കോഹ് ആശംസനേർന്നു.
മാർ ജോസഫ് പവ്വത്തിൽ നാളെ 91-ാം വയസിലേക്ക്
12:23 AM Aug 13, 2020 | Deepika.com