കൊച്ചി: സ്വര്‍ണക്കടത്തിനു പുറമെ സര്‍ക്കാര്‍ പദ്ധതികളുടെ പേരിൽ വിവിധ ഏജന്‍സികളില്‍നിന്നു സ്വപ്ന സുരേഷ് കമ്മീഷന് വാങ്ങിയതും വിവാദത്തിൽ. വിദേശ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ലൈഫ് മിഷന് പദ്ധതിക്കു യുഎഇയിലെ സന്നദ്ധ സംഘടനയിൽനിന്നു ഫണ്ടു സ്വീകരിക്കുകയും കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതു സര്‍ക്കാരിനെ കൂടുതൽ കുരുക്കിലാക്കി.
തന്റെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ കമ്മീഷനായി കിട്ടിയതാണെന്ന സ്വപ്നയുടെ മൊഴി ഒരു കുരുക്കാണ്. കമ്മീഷന് സ്വീകരിച്ചതില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സംശയമുനയിലാണ്. ഇതുമായി ബന്ധപ്പെട്ടു ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണു വിവരം.
വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ലൈഫ് മിഷനു കീഴിലെ ഈ പദ്ധതിക്കു പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യൂണിടെക് എന്ന സ്ഥാപനത്തിന് നിര്‍മാണ ചുമതലയും നല്കി. ഇതുവഴിയാണ് സ്വപ്നയ്ക്ക് ഒരുകോടി രൂപ കമ്മീഷന് കിട്ടുന്നത്.
റെഡ് ക്രസന്റിന്റെ ഫണ്ട് ലഭിക്കാന്‍ സ്വപ്നയാണ് ഇടപെട്ടത്. പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മിച്ചു നല്കുന്ന പദ്ധതിയാണിത്. വിദേശമന്ത്രാലയം അറിയാതെ ഫണ്ട് സ്വീകരിച്ചതു വിവാദമായിക്കഴിഞ്ഞു. ചാരിറ്റി പ്രവര്‍ത്തനത്തിനു കമ്മീഷന് കൈപ്പറ്റിയതാണു കൂടുതൽ വിവാദമായിരിക്കുന്നത്. ഇവ സംബന്ധിച്ചു സമഗ്ര അന്വേഷണത്തിനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്.
സ്വര്‍ണക്കടത്തിലെ പണത്തിന്റെ വീതംവയ്പ് അന്വേഷണത്തില്‍ നിര്‍ണായകമാകും. മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രകളും പരിശോധനയ്ക്കു വിധേയമാകും.
കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണവും നടക്കുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാടുകൾ പ്രതികള്‍ നടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്.ദുബായില്‍നിന്നു കേരളത്തിലേക്കുവന്ന സഹായങ്ങളെക്കുറിച്ചും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളുമായി പല വകുപ്പുകളും നടത്തിയ ഇടപാടുകളെക്കുറിച്ചുമുള്ള രേഖകൾ പ്രോട്ടോകോള്‍ വകുപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ജോണ്സണ് വേങ്ങത്തടം
സ്വപ്ന കമ്മീഷന് വാങ്ങിയതും സര്‍ക്കാരിനെ വെട്ടിലാക്കുന്നു
12:23 AM Aug 13, 2020 | Deepika.com