തിരുവനന്തപുരം: ധനബിൽ പാസാക്കുന്നതിനായുള്ള നിയമസഭാ സമ്മേളനം 24നു വിളിച്ചു ചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 24ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എംഎൽഎമാരെല്ലാം തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സാഹചര്യം കണക്കിലെടുത്താണ് അന്നു നിയമസഭാ സമ്മേളനവും ചേരാൻ നിശ്ചയിച്ചത്.
ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി ധനബിൽ പാസാക്കുകയെന്ന ഒറ്റ അജൻഡയിലേക്ക് സമ്മേളനം ചുരുക്കും. എന്നാൽ, സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരേ അവിശ്വാസപ്രമേയവും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും പ്രതിപക്ഷം വീണ്ടും കൊണ്ടുവരും. ഇതിന്റെ ഭാഗമായി വീണ്ടും നോട്ടീസ് നൽകും.
കഴിഞ്ഞ മാസം 27ന് നിശ്ചയിച്ച നിയമസഭാസമ്മേളനം ഉപേക്ഷിച്ചതോടെ നേരത്തേ പ്രതിപക്ഷം നൽകിയ പ്രമേയ നോട്ടീസുകളും റദ്ദായിരുന്നു. ഈ സാഹചര്യത്തിലാണു പുതിയ പ്രമേയനോട്ടീസുകൾ ഗവർണർ വിജ്ഞാപനം ഇറക്കുന്ന മുറയ്ക്ക് നൽകും. സമ്മേളനം നിശ്ചയിച്ച് വിജ്ഞാപനമിറങ്ങിയ ദിവസം മുതൽ സമ്മേളനദിവസം വരെ 14 ദിവസത്തെ സാവകാശമുണ്ടെങ്കിലേ സ്പീക്കർക്കെതിരായ പ്രമേയ നോട്ടീസിന് സാധുത കിട്ടൂ. അതു കിട്ടില്ലെന്നതിനാൽ ഈ നോട്ടീസ് അസാധുവാകും. എന്നാൽ, സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ കൊണ്ടുവരുന്ന അവിശ്വാസപ്രമേയം നിലനിൽക്കും.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് 27ന് ചേരാൻ നിശ്ചയിച്ച സമ്മേളനം പിന്നീട് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. എങ്കിലും ആറു മാസത്തിലൊരിക്കൽ സഭാസമ്മേളനം ചേരണമെന്ന വ്യവസ്ഥയുള്ളതിനാൽ സെപ്റ്റംബർ 13നു മുന്പു നിയമസഭ ചേരേണ്ടതുണ്ട്. ഈ ഭരണഘടനാ പ്രതിസന്ധി മറികടക്കാൻ കൂടിയാണ് 24നു സഭ ചേരാൻ തീരുമാനിച്ചത്.
നിയമസഭ 24നു ചേരാൻ തീരുമാനം
12:23 AM Aug 13, 2020 | Deepika.com