തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ (ഇഐഎ) കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി മാത്രമേ അന്തിമതീരുമാനത്തിലെത്താവൂ എന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.പരിസ്ഥിതി ആഘാത വിജ്ഞാപനത്തിലെ പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ഉയര്‍ത്തുന്നത്. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി ഒന്നില്‍ അഞ്ച് ഹെക്ടറില്‍ മുതല്‍ 100 ഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. അഞ്ചു ഹെക്ടറിനും നൂറു ഹെക്ടറിനും ഇടയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കുമ്പോള് പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്.
എന്നാല്‍ രണ്ട് ഹെക്ടറിനു മുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കുമ്പോള് പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമായി വരുമെന്ന രീതിയിലാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങള്‍ക്ക് നിലവിലുള്ള ആനുകൂല്യം തുടരും.
പദ്ധതികളുടെ അനുമതിക്കു മുന്‍പ് പബ്ലിക് ഹിയറിംഗിനായി അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തില്‍ 20 ദിവസമായി കുറച്ചിട്ടുണ്ട്. ഇത് 30 ദിവസം തന്നെയായി നിലനിര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യം.
ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്കുന്നതിനു മുന്‍പുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതികള്‍. ഇതിനുപുറമേ സംസ്ഥാനതലത്തില്‍ കൈകാര്യം ചെയ്യേണ്ട അപേക്ഷകളില്‍ ജില്ലാതല സമിതികള്‍ക്കു നിര്‍ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കുകയാണു ചെയ്തത്.
ജില്ലാതല സമിതികളെ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാവുന്ന ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പരിസ്ഥിതി ആഘാത വിജ്ഞാപനം: കേരളം നിലപാടറിയിച്ചു
12:50 AM Aug 12, 2020 | Deepika.com