മലപ്പുറം: കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ടു അന്വേഷണം വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു പുറമേ എയർഇന്ത്യയും ബോയിംഗ് വിമാന കന്പനിയും വെവ്വേറെ അന്വേഷണങ്ങൾ നടത്തിവരികയാണ്. സംസ്ഥാന പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി യുഎഇയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 373 വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ തകർന്നു വീഴാനുണ്ടായ യഥാർഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ ഒരു മാസത്തോളമെടുക്കുമെന്നാണറിയുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ള സുപ്രധാന വിവരവിനിമയ ഉപകരണങ്ങൾ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കസ്റ്റഡിയിലാണ്. ഇതു പരിശോധിക്കുന്നതിനു വ്യോമയാന മന്ത്രാലയത്തിനു കീഴിൽ തന്നെയുള്ള വിമാനസുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായവും ബ്യൂറോ ഉപയോഗപ്പെടുത്തും. അന്താരാഷ്ട്ര വിമാന സുരക്ഷാ ചട്ടങ്ങൾ അനുസരിച്ചുള്ള അന്വേഷണവും കരിപ്പൂർ അപകടത്തെക്കുറിച്ച് നടക്കും. ബോയിംഗ് കന്പനി സ്വന്തം നിലയിലും അന്വേഷണം നടത്തും. ഇതിനായി വിമാനത്തിന്റെ ഡാറ്റാ റിക്കാർഡറുകൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ബോയിംഗിനു കൈമാറും.
വിമാനത്തിന്റെ സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവാണോ പ്രതികൂല കാലാവസ്ഥയാണോ അപകടത്തിനു കാരണമായതെന്ന് ഇപ്പോഴും വ്യക്തമല്ല. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറുകൾക്കു തകരാർ സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്ന നിലയിൽ വാദങ്ങൾ ഉയരുന്നുണ്ട്. പൈലറ്റിന്റെ അമിത ആത്മവിശ്വാസം മൂലമാണ് അപകടം സംഭവിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.
അപകടത്തെത്തുടർന്് കരിപ്പൂർ വിമാനത്താവളത്തിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്കു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിലക്കേർപ്പെടുത്തി. വലിയ വിമാനങ്ങൾക്കുള്ള വിലക്ക് എത്ര നാളത്തേക്കാണെന്ന് തീർച്ചപ്പെടുത്തിയിട്ടില്ലെന്നും മഴക്കാലം കഴിയുംവരെ കാത്തിരിക്കുകയാണെന്നും ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
കരിപ്പൂർ വിമാനദുരന്തം: ബ്ലാക് ബോക്സ് നിർണായകം
12:50 AM Aug 12, 2020 | Deepika.com