കുമളി: മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടു പരിശോധിച്ചു. അണക്കെട്ടിനോ ഷട്ടറുകളുടെ പ്രവർത്തനക്ഷമതയ്ക്കോ പ്രശ്നങ്ങളില്ലെന്നു സംഘം വിലയിരുത്തി. അഞ്ചംഗ സമിതി നാളെ ഓണ്‍ലൈനായി യോഗം ചേരും. സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്ക് ഒഴുക്കണമെന്ന് കേരളം വീണ്ടും ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെയാണ് അഞ്ചംഗ ഉപസമിതി ഡാം പരിശോധിച്ചത്. ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ എന്നിവിടങ്ങളിൽ പരിശോധന നടത്തി. സ്വീപ്പേജ് വെള്ളത്തിന്റെ അളവും ശേഖരിച്ചു.
ജലനിരപ്പ് 138 അടി എത്തിയാൽ സ്പിൽവേ വഴി വെള്ളം ഒഴുക്കണമെന്നാണ് കേന്ദ്ര ജല കമ്മീഷൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജലനിരപ്പ് 138 അടി എത്തുകയാണെങ്കിൽ സ്പിൽവേ വഴി എങ്ങനെ വെള്ളം തുറന്നുവിടും, അതിനുള്ള ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ എന്നിവ കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഇതുവരെ മികച്ച സഹകരണമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ ലഭിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തമിഴ്നാട് ഓരോ ദിവസവും കൃത്യമായ അളവിൽ വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും മുല്ലപ്പെരിയാർ ഉപസമിതി ചൂണ്ടിക്കാട്ടി.
ജലനിരപ്പ് 137 അടിയായി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഇന്നലെ 136.9 അടിയായി. അണക്കെട്ട് പ്രദേശത്ത് മഴ കുറവാണ്. സെക്കൻഡിൽ 3014 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2039 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാറിൽനിന്നു നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടണം
12:50 AM Aug 12, 2020 | Deepika.com