മൂന്നാർ: കനലെരിയുന്ന മനസുമായി മകളുടെയും മരുമകന്റെയും പേരക്കുട്ടികളുടെയും ചിത്രം നെഞ്ചോടു ചേർത്ത് കരയുന്ന വിജയലക്ഷ്മി ദുരന്തഭൂമിയിലെ നൊന്പരക്കാഴ്ചയാവുകയാണ്. മൂന്നു ദിവസങ്ങളായി വിജയലക്ഷ്മി ഈ ചിത്രവുമായി ദുരന്തമുഖത്ത് സദാസമയവുണ്ട്.
പരിചയക്കാരോടും നാട്ടുകാരോടുമൊക്കെ ഈ ചിത്രവുമായി വേദനകൾ പങ്കിടുന്പോൾ ആശ്വസിക്കാൻ വാക്കുകളില്ലാതെ പ്രിയപ്പെട്ടവർ ബുദ്ധിമുട്ടുകയാണ്. ദുരന്തമുഖത്ത് എത്തുന്നവരോടൊക്കെ തോരാകണ്ണീരുമായി ചിത്രങ്ങൾ കാണിക്കുന്ന വിജയലക്ഷ്മിയെ കാണുന്പോൾ കണ്ടുനിൽക്കുന്നവർക്കും ആ കണ്ണീർത്തുള്ളികൾ വേദനയാവുകയാണ്.
പ്രിയപ്പെട്ടവരുടെ ചേതയനയറ്റ ശരീരം കാണുവാനുള്ള ശക്തിയില്ലെങ്കിലും ഓരോ മൃതദേഹവും കണ്ടെടുക്കുന്പോൾ വിജയലക്ഷ്മിയുടെ ചങ്കിടിപ്പ് വർധിക്കും. ഉറ്റവരെ അവസാനമായി ഒരു നോക്കെങ്കിലും കാണാനാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
ഇനിയും കണ്ടെത്താനാവാത്ത പ്രിയപ്പെട്ടവരെ കണ്ടെത്തുന്നതും കാത്തു കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇതേ അവസ്ഥയിലാണ് വിജയലക്ഷ്മിയും ഭർത്താവ് രാമറും. മകൾ രേഖ, മരുമകൻ ഭാരതിരാജ, മക്കളായ ലക്ഷാശ്രീ, അദ്വയ് എന്നിവരാണ് അപകടത്തിൽ കാണാതായത്. വനം വകുപ്പ് ജീവനക്കാരിയായ മകൾ രേഖ പെട്ടിമുടിയുടെ എല്ലാ ആവശ്യങ്ങളിലും നിറസാന്നിധ്യമായിരുന്നു.
ഉറ്റവരുടെ ചിത്രം നെഞ്ചോടുചേർത്ത് ഉള്ളുപൊള്ളി വിജയലക്ഷ്മി
03:10 AM Aug 11, 2020 | Deepika.com