തൃശൂർ: മൂന്നാർ രാജമല പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട അഞ്ചു കുട്ടികളുടെ മരണത്തിനു സർക്കാർനയവും കാരണമെന്ന് ആക്ഷേപം. വിവിധ ശിശുക്ഷേമസ്ഥാപനങ്ങളിൽ താമസിച്ചു പഠിച്ചിരുന്ന ഇവരെ അവധി കഴിഞ്ഞു സ്ഥാപനങ്ങളിലേക്കു തിരിച്ചുവരാൻ അനുവദിക്കാതിരുന്ന സർക്കാർ നടപടിയാണു ദുരന്തത്തിൽപ്പെടാൻ ഇടയാക്കിയതെന്നു ശിശുക്ഷേമ സ്ഥാപനങ്ങളുടെ സാരഥികൾ ചൂണ്ടിക്കാട്ടുന്നു. ചിന്നക്കനാൽ സെന്റ് ജോസഫ് ചിൽഡ്രൻ സ് ഹോമിലെ അംഗങ്ങളും സഹോദരങ്ങളുമായ ശിവരഞ്ജിനി, സിന്ധുജ എന്നിവരും കൗശികയുമാണു പെട്ടിമുടി ദുരന്തത്തിൽ മരിച്ചത്. കാരുണ്യ ബോയ്സ് ഹോമിലെ ജോഷ്വ, സജ്ജയ് എന്നിവരും മരിച്ചു. സ്ഥാപനത്തിൽതന്നെ തുടർന്നിരുന്നെങ്കിൽ കുട്ടികൾ ഇന്നും ഒരുപക്ഷേ ജീവനോടെ ഉണ്ടാകുമായിരുന്നില്ലേ എന്നു ബന്ധപ്പെട്ടവർ ചോദ്യമുന്നയിക്കുന്നു.
സർക്കാരിന്റെ പുതിയ നയമനുസരിച്ച്, കേരളത്തിലെ ശിശുക്ഷേമ സ്ഥാപനങ്ങളിൽ കഴിഞ്ഞുവരുന്ന ഭൂരിഭാഗം കുട്ടികളും "ഡി - ഇൻസ്റ്റിറ്റ്യൂഷണലൈസേഷന്റെ' ഭാഗമായി ഇപ്പോൾ സ്വന്തം വീടുകളിൽത്തന്നെ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ്. ജില്ലാ ശിശുസംരക്ഷണസമിതി നടത്തുന്ന "ഹോം സ്റ്റഡി'ക്കുശേഷമേ തിരിച്ചുവരാൻ അനുവാദമുള്ളൂ. വീട്ടിൽത്തന്നെ കുട്ടികൾക്കു ജീവിക്കാനുള്ള സാധ്യതകളുണ്ടോ എന്ന പഠനമാണു ഹോം സ്റ്റഡി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തിൽ ആയിരക്കണക്കിനു കുട്ടികളുടെ ഹോം സ്റ്റഡി എന്നു തീരുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയുമില്ല.
കോവിഡും പ്രളയവും ഉരുൾപൊട്ടലും, ഒപ്പം കൊറോണക്കാലത്തെ പട്ടിണിയുമൊക്കെ പേടിപ്പിക്കുന്പോൾ പല കുട്ടികളും തങ്ങൾ താമസിച്ചിരുന്ന സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിലേക്കു പെട്ടെന്നു തിരിച്ചുവരാൻ ആഗ്രഹിച്ച് നിരന്തരമായി ഫോണിൽ വിളിക്കുന്നുണ്ടെന്നു സ്ഥാപന അധികൃതർ പറഞ്ഞു. മാതാപിതാക്കളും ഇതേ ആവശ്യവുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്. പക്ഷേ, കുട്ടികളെ സ്ഥാപനത്തിൽ തിരികെ പ്രവേശിപ്പിക്കണമെങ്കിൽ ഓരോ ജില്ലയിലേയും ചിൽഡ്രൻസ് വെൽഫെയർ കമ്മിറ്റിയുടെ അനുമതി ലഭിക്കണം. ഹോം സ്റ്റഡിയുടെ പേരിൽ ആർക്കും അനുമതി നല്കുന്നുമില്ല.
പട്ടിണിയുടെയും പ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് പാവപ്പെട്ട ഈ കുട്ടികൾക്കു പഠനത്തിനുള്ള ഒരു സാഹചര്യവും ലഭ്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവർ വിക്ടേഴ്സ് ചാനൽ കാണുന്നുണ്ടോ എന്ന ചോദ്യത്തിനുതന്നെ പ്രസക്തിയില്ല. പലരും ദുരിതാശ്വാസ ക്യാന്പിലേക്കും മാറിക്കഴിഞ്ഞു. പഠിക്കാനും ജീവിക്കാനും സമൂഹത്തിന്റെ സഹായം അത്യാവശ്യമായ ഈ കുട്ടികൾക്കു ശിശുക്ഷേമ സ്ഥാപനങ്ങളുടെ സുരക്ഷയെങ്കിലും നല്കാനുള്ള ദയ സർക്കാർ കാണിക്കണമെന്നാണ് ആവശ്യം. കുട്ടികളിൽ ഭൂരിപക്ഷവും തീരപ്രദേശത്തും പ്രളയഭീഷണിയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരുമാണ്. ചിലർ ഭവനരഹിതരുമാണ്. വീട് കടലെടുത്തവരുമുണ്ട് ഇക്കൂട്ടത്തിൽ.
ഈ അവസരത്തിൽ, ശിശുക്ഷേമ സ്ഥാപനങ്ങളിൽ അന്തേവാസികളായിരുന്ന എല്ലാ കുട്ടികളെയും തിരിച്ചു സ്ഥാപനത്തിൽ പ്രവേശിക്കാൻ അടിയന്തരമായി അനുവദിക്കണമെന്ന് ഓൾ കേരള ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് പ്രസിഡന്റും കെസിബിസി കെയർഹോംസ് ആൻഡ് സ്പെഷൽ സ്കൂൾസ് ഡയറക്ടറുമായ ഫാ. ലിജോ ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. ഹോം സ്റ്റഡി പൂർത്തിയാകുന്പോൾ, ആർക്കെങ്കിലും വീട്ടിൽത്തന്നെ കഴിയാൻ അനുകൂല സാഹചര്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ അവരെ തിരിച്ചയയ്ക്കാവുന്നതാണെന്നും വർത്തമാനകാല യാഥാർഥ്യങ്ങളെ അവഗണിക്കരുതെന്നും വനിതാ-ശിശു- സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജയ്ക്കും ഗവ. പ്രിൻസിപ്പൽ സെക്രട്ടറി ബിജു പ്രഭാകറിനും അയച്ച കത്തിൽ ഫാ. ലിജോ ചിറ്റിലപ്പിള്ളി വ്യക്തമാക്കി.
ഡേവിസ് പൈനാടത്ത്
മൂന്നാർ പെട്ടിമുടി ദുരന്തം: ആ കുരുന്നുകളുടെ മരണത്തിൽ സർക്കാരും പ്രതിസ്ഥാനത്ത്
03:10 AM Aug 11, 2020 | Deepika.com