മറയൂർ: പെട്ടിമുടി ദുരന്തത്തിന്റെ നാലാംദിവസവും മണ്ണിനടിയിൽപെട്ടവർക്കായി തെരച്ചിൽ നടത്തുന്നതിനിടെ നൊന്പരകാഴ്ചയായി മിണ്ടാപ്രാണികൾ. ഉരുൾപൊട്ടലുണ്ടായ ലയങ്ങളിലെ രണ്ടു നായ്ക്കളാണ് നൂറുകണക്കിന് ആളുകൾ തെരച്ചിൽ നടത്തുന്നതിനിടയിൽ യജമാനൻമാരെ തേടി നടക്കുന്നത്. ദിവസവും തെരച്ചിൽ പ്രതികൂല കാലാവസ്ഥയെതുടർന്ന് വൈകുന്നേരം അവസാനിപ്പിക്കുന്പോൾ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ മുൻവശത്ത് നായ്ക്കൾ ഓടിയെത്തും. കൊടും മഴയത്തുപോലും എങ്ങും കയറിനിൽക്കാതെ ദുരന്തസ്ഥലത്തുനിന്നും എങ്ങും പോകാതെ നിലയുറപ്പിച്ചിരിക്കുകയാണ് നായ്ക്കൾ. ഇവ ഇടക്കിടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ മുന്നിലേക്ക് ഓടിയെത്തും.
എന്നും പാത്രങ്ങളിൽ ഭക്ഷണവുമായി എത്തിയിരുന്ന യജമാനെ കാത്തിരിക്കുന്ന നായ്ക്കൾക്ക് അവിടെയുള്ള ആരോഗ്യ പ്രവർത്തകരും പോലീസും ബ്രഡും ബിസ്കറ്റും ഇടയ്ക്ക് നൽകിയെങ്കിലും അവ കഴിക്കാൻ കൂട്ടാക്കാതെ കാത്തുനിൽപ് തുടരുകയാണ്.
പെട്ടിമുടി ദുരന്തത്തിൽ മണ്ണിനടിയിൽപെട്ട യജമാനൻമാരെ തേടി അപകടസ്ഥലത്ത് ഭക്ഷണംപോലും കഴിക്കാതെ അലയുന്ന നായ്ക്കളുടെ വിവരം അറിഞ്ഞതിനെതുടർന്ന് ഏറ്റെടുക്കാൻ തയാറായി സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് രംഗ ത്തെത്തി.
പെട്ടിമുടി ദുരന്തസ്ഥലത്ത് തെരച്ചിൽ നടത്തുന്ന എസ്പിസിഎ ഇടുക്കി യൂണിറ്റാണ് നായ്ക്കളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അടിമാലി, മൂന്നാർ ഭാഗത്തുള്ള നൂറിലധികം തെരുവായ്ക്കൾക്ക് എസ്പിസിഎ അറുപതു ദിവസവും കൃത്യമായി ഭക്ഷണം എത്തിച്ചുനൽകിയിരുന്നു
യജമാനന്മാരെ തെരയുന്ന മിണ്ടാപ്രാണികൾ
03:10 AM Aug 11, 2020 | Deepika.com