തിരുവനന്തപുരം: മാസങ്ങള്‍ക്കു മുമ്പ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച, പരിസ്ഥിതി ആഘാത വിലയിരുത്തല്‍ ഭേദഗതി (ഇഐഎ) കരടിനുമേല് സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്നു സമര്‍പ്പിച്ചേക്കും. വലിയ പ്രത്യാഘാതമുണ്ടാകാനിടയുള്ള നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 12നാണ് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ ഭേദഗതിക്കായുള്ള കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
വന്‍കിട പദ്ധതികള്‍, ഖനനം, തുറമുഖവികസനം, റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള പരിസ്ഥിതി ആഘാതപഠനം പേരിനു മാത്രമാക്കി ചുരുക്കാനോ അല്ലെങ്കില്‍ വേണ്ടെന്നുവയ്ക്കാനോ ഉള്ള നീക്കമാണ് ഈ ഭേദഗതിയിലൂടെ കേന്ദ്രം നടത്തുന്നതെന്നാണു വിമര്‍ശനം. ഭേദഗതിയിലൂടെ രാജ്യത്ത് ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
കരട് ഭേദഗതിക്കുമേല്‍ സംസ്ഥാനത്തിന്റെ അഭിപ്രായം ഇതുവരെ അറിയിച്ചിട്ടില്ല. നിലപാട് അറിയിക്കാന്‍ വൈകുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്റെ മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു. മാര്‍ച്ച് 12ന് കേന്ദ്രം ഇറക്കിയ കരടിനുമേല് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ആദ്യം ജൂണ്‍ 30 വരെയായിരുന്നു സമയം നല്‍കിയത്. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 11 വരെ നീട്ടിയത്.
നിലവില്‍ ഉണ്ടായിരുന്ന നിയമത്തില്‍നിന്നു വ്യത്യസ്തമായി ഒരു പദ്ധതി വരുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് ആശങ്കകളും പരാതികളും പരിഗണിക്കാന്‍ വേണ്ടിയുള്ള പബ്ലിക് ഹിയറിംഗ്, പബ്ലിക് കണ്സള്ട്ടേഷന് എന്നിവ ഒഴിവാക്കും. പരാതി പറയാനുള്ള അവകാശം, ആ പദ്ധതി നടക്കുന്ന സ്ഥലത്തിന്റെ ഉടമയ്ക്കോ നാട്ടുകാര്‍ക്കോ ഇനി ഉണ്ടാവില്ല. പകരം അതിനുള്ള അവകാശം ആ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനത്തിനോ അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമായി ചുരുക്കി. കൂടാതെ, നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകളുടെ വികസനത്തിന് വീണ്ടും പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യമില്ല എന്നതാണ് മറ്റൊരു നിര്‍ദേശം.
ഇത്തരം നിര്‍ദേശങ്ങള്‍ അടങ്ങിയ ഡ്രാഫ്റ്റുകള്‍ പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിക്കണം എന്ന സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിട്ടും ഈ ഡ്രാഫ്റ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളുവെന്നും ആക്ഷേപം ഉയര്‍ന്നു. പുതുതായി കൂട്ടിച്ചേര്‍ക്കുന്ന വ്യവസ്ഥകള്‍ പ്രകാരം പരിസ്ഥിതി ആഘാത പഠനമില്ലാതെ പദ്ധതികള്‍ വരുന്നതിലൂടെ മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. മലിനീകരണമുണ്ടാക്കുന്ന പല വ്യവസായങ്ങളെയും മുന്‍കൂര്‍ പരിസ്ഥിതി ആവശ്യമില്ലാത്ത ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്.
1994ല്‍ പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തിയ പ്രൊവിഷനാണ് പരിസ്ഥിതി ആഘാത പഠനം (ഇഐഎ). ഒരു നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പ് അതു സ്ഥാപിക്കുന്ന സ്ഥലത്തെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കുമുണ്ടാകുന്ന ആഘാതം പഠിക്കാനും പദ്ധതി ജനങ്ങളെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കാനും ആ നിര്‍മാണത്തിന് അനുമതി നിഷേധിക്കാനും ഇഐഎ വ്യവസ്ഥ ചെയ്തിരുന്നു.
ഈ നിയമം 2006 ല്‍ പരിഷ്കരിക്കപ്പെട്ടു. വീണ്ടും പരിഷ്കരിക്കാനുള്ള നിര്‍ദേശമടങ്ങിയ ഡ്രാഫ്റ്റിന്മേലുള്ള അഭിപ്രായം അറിയിക്കാനുള്ള സമയമാണ് ഇന്ന് അവസാനിക്കുന്നത്.
ഇഐഎ: സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്നു സമര്‍പ്പിച്ചേക്കും
03:10 AM Aug 11, 2020 | Deepika.com