കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജലനിരപ്പിന്റെ വിവരങ്ങളും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി. ഒരാഴ്ചയ്ക്കുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്നു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ട പ്രളയം ചൂണ്ടിക്കാട്ടി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിലെ ആശങ്ക പങ്കുവച്ചു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രനെഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ഈ നിര്‍ദേശം. കേരളത്തിലെ ഡാമുകളില്‍ നിലവിലുള്ള ജലനിരപ്പ്, ജലനിരപ്പ് നിയന്ത്രിക്കാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍, ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താന്‍ സ്വീകരിച്ച നടപടികള്‍, ദുരന്തമുണ്ടാകുന്നതു തടയാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ എന്നിവ വ്യക്തമാക്കണമെന്നാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മണ്‍സൂണ്‍ എത്തുന്നതിനുമുമ്പുതന്നെ ഇടുക്കി ഡാമിലുള്പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നു കഴിഞ്ഞ മേയ് 14 നാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റീസിന് കത്തെഴുതിയത്. ഇതു സ്വമേധയാ ഹര്‍ജിയായി പരിഗണിച്ച ഡിവിഷന് ബെഞ്ച് ദുരന്ത നിവാരണ അഥോറിറ്റിയെയും ഊര്‍ജ, ജലവിഭവ സെക്രട്ടറിമാരെയും കേന്ദ്ര ജലകമ്മീഷനെയും കക്ഷി ചേര്‍ത്തിരുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഡാമുകളില്‍നിന്നു വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനുശേഷമാണു കേരളത്തില്‍ മഴ കനത്തത്.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഈ സാഹചര്യം കണക്കിലെടുത്താണു ഹൈക്കോടതി വിവരങ്ങള്‍ ആരാഞ്ഞത്. ഹര്‍ജി ഓഗസ്റ്റ് 18നു വീണ്ടും പരിഗണിക്കും.
പ്രളയം, മണ്ണിടിച്ചിൽ: സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണം: ഹൈക്കോടതി
12:45 AM Aug 11, 2020 | Deepika.com