കോഴിക്കോട്: ലാൻഡിംഗിനു റണ്‍വേ ദിശമാറി തെരഞ്ഞെടുത്തതും ലാൻഡിംഗ് നേർരേഖ തെറ്റിയതുമാണ് കരിപ്പൂർ വിമാനാപകടത്തിനു കാരണമായതെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. പ്രാഥമിക പരിശോധനയിലാണു വിമാന ലാൻഡിംഗ് പിഴവ് വ്യക്തമാക്കുന്നത്.
അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ വിമാനത്തിന്റെ ബ്ലാക് ബോക്സ് അടക്കം പരിശോധിച്ച് ഒരുമാസത്തിനകം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) വ്യോമയാന മന്ത്രാലയത്തിനു കൈമാറും. വെള്ളിയാഴ്ചയാണു 18 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനാപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയിൽ വിമാനം മൂന്നുതവണ വട്ടമിട്ടു പറന്ന ശേഷമാണു റണ്‍വേയുടെ കിഴക്കുഭാഗത്ത് ആദ്യം ലാൻഡിംഗിനു ശ്രമിച്ചത്. പതിവായി വിമാനങ്ങൾ ലാൻഡിംഗ് നടത്തുന്നതു കിഴക്കുഭാഗത്താണ്.
3800 അടിയോളം താഴ്ന്നു വന്നതിനുശേഷം നടത്തിയ ലാൻഡിംഗ് വിഫലമായതോടെ വിമാനം വീണ്ടും പറന്നുയർന്നു. തുടർന്നാണു പടിഞ്ഞാറ് ഭാഗത്തുനിന്നു(റണ്‍വേ 10)ലാൻഡ് ചെയ്യാൻ പൈലറ്റ് തയാറായത്. ഇതിനും എയർട്രാഫിക് കണ്ട്രോൾ അനുമതി നൽകി.
എന്നാൽ റണ്‍വേ ടച്ച് ലൈനിൽനിന്ന് 4200 അടിയിലേറെ മുന്നോട്ടു കടന്നാണു വിമാനം റണ്‍വേ തൊട്ടത്. പ്രതീക്ഷിച്ച നേർരേഖയിൽനിന്നു പാതിയിലേറെയും ഓവർഷൂട്ട് ചെയ്തതോടെ വിമാനം നിയന്ത്രിക്കാൻ പൈലറ്റിനു സാധിച്ചില്ല. മഴ മൂലം റണ്‍വേയിൽ വെള്ളക്കെട്ടുണ്ടായതും പ്രശ്നമായി.
ഇതിനിടെ വിമാനത്തിന്റെ മുൻചക്രങ്ങൾ പ്രവർത്തനരഹിതമായതോടെ മാന്വൽ ബ്രേക്കിംഗ് സംവിധാനത്തിലൂടെ വിമാനം നിർത്താനുള്ള ശ്രമം നടത്തിയെങ്കിലും റണ്‍വേയുടെ അവസാന ഭാഗത്തു ഘടിപ്പിച്ചിട്ടുള്ള ഐഎൽഎസ് ആന്റിനകൾ തകർത്ത് വിമാനം 35 അടി താഴേക്കു കൂപ്പുകുത്തുകയായിരുന്നു.
57 പേർ ആശുപത്രി വിട്ടു; 14 പേർ ഗുരുതര നിലയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 115 പേർ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നതായി മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ട് 85 പേരും മലപ്പുറത്ത് 30 പേരുമാണ് ചികിത്സയിലുളളത്. 57 പേർ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങി.മരിച്ചവരിൽ ഒരാൾക്കും പരിക്കേറ്റവരിൽ ഒരാൾക്കുമാണു കോവിഡ്- 19 സ്ഥിരീകരിച്ചത്.
വിമാനാപകടത്തിനു റൺവേ ദിശ മാറ്റിയതും ലാൻഡിംഗ് നേർരേഖ പിഴച്ചതും
01:52 AM Aug 10, 2020 | Deepika.com