മൂന്നാർ: കവളപ്പാറയിൽ 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയ ദുരന്തനിവാരണ സംഘം അതിന്റെ ഒന്നാം വാർഷിക ദിനത്തിലും സമാനമായ മറ്റൊരു ദൗത്യത്തിലാണ് പെട്ടിമുടിയിൽ. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് മലപ്പുറം ജില്ലയിലെ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ 59 പേരുടെ ജീവൻ പൊലിഞ്ഞത്.
ആ ദുരന്തത്തിന്റെ വാർഷിക തലേന്നാണ് സമാനമായ രീതിയിൽ മലയോര മേഖലയായ പെട്ടിമുടിയിലും ദുരന്തമുണ്ടായത്. രണ്ടു ദുരന്തങ്ങളിലും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത് ഒരേ സംഘമാണെന്നതും യാദൃച്ഛികമായി. എൻഡിആർഎഫ് സംഘത്തിന്റെ ആദ്യ വനിത കമാൻഡറായ രേഖ നന്പ്യാറിന്റെ നേതൃത്വത്തിലായിരുന്നു കവളപ്പാറയിലെ രക്ഷാപ്രവർത്തനം.
പെട്ടിമുടിയിൽരക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതും ഇവർ തന്നെയാണ്. ദക്ഷിണേന്ത്യയിലെ ദുരന്തമുഖങ്ങളിൽ പാഞ്ഞെത്തുന്ന തമിഴ്നാട് വെല്ലൂർ ജില്ലയിലെ ആരക്കോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാലാം ബറ്റാലിയനിൽ ഉൾപ്പെടുന്ന സംഘത്തിനാണ് രേഖ നന്പ്യാർ നേതൃത്വം നൽകുന്നത്. 52 പേരുൾപ്പെടുന്ന സംഘം ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ദുരന്തമുഖങ്ങൾ എത്ര കഠിനമാണെങ്കിലും ഏറ്റെടുക്കുന്ന ഉദ്യമത്തിൽനിന്നു പിന്നോട്ടില്ലെന്ന് രേഖ നന്പ്യാർ പറഞ്ഞു. പെട്ടിമുടിയിൽ തോരാത്ത മഴയും കൊടും തണുപ്പും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ ശ്രമം തുടരുമെന്ന് ഇവർ പറയുന്പോൾ ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള നിശ്ചയദാർഢ്യമാണ് ഇവരുടെ മുഖത്ത്.
അന്നു കവളപ്പാറ, ഇന്നു പെട്ടിമുടി...
01:52 AM Aug 10, 2020 | Deepika.com