മങ്കൊന്പ്: തോരാതെ പെയ്യുന്ന മഴയും കിഴക്കൻവെള്ളത്തിന്റെ ശക്തമായ വരവും കുട്ടനാടിനെ മുക്കുന്നു. പന്പാഡാമിന്റെ ഷട്ടറുകൾ കൂടി തുറന്നതോടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളുടെ പരിധിയിലുള്ളവർക്ക് ആശങ്ക ഒഴിയുന്നില്ല. ബോട്ടുകൾ കുറഞ്ഞതോടെ നൂറുകണക്കിനാളുകളാണ് കിടങ്ങറയിലടക്കം ഉൗഴം കാത്തുനിൽക്കുന്നത്.
ആലപ്പുഴ മേഖലയിലേക്കു വരുന്നവരെ എസി റോഡിലൂടെ ടിപ്പർ ലോറികളിലാണു കൊണ്ടുവരുന്നത്. ഇതിനിടെ പാടങ്ങളിലെ മടവീഴ്ച കൂടിയായതോടെ പലവീടുകളും വെള്ളത്തിനടിയിലായി. കുട്ടനാട് വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വടക്ക് വില്ലേജിൽ വവ്വാകാട് വടക്ക് പാടശേഖരത്തിലുമാണ് മടവീണത്. ഇതോടെ കൂടുതൽ പേരെ ദുരിതാശ്വാസക്യാന്പുകളിലെത്തിക്കാനുള്ള നടപടികൾ ഊർജിതമായി.
കുട്ടനാട്ടിലെ നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, വെളിയനാട്, രാമങ്കരി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിലുള്ളവരിൽ ഭൂരിഭാഗവും ചങ്ങനാശേരി പ്രദേശങ്ങളിലേക്കാണ് രക്ഷതേടി പോകുന്നത്. കാവാലത്തുനിന്നു രണ്ടും പുളിങ്കുന്നിൽനിന്ന് ഒരു ബോട്ടും മാത്രമാണ് ചങ്ങനാശേരിക്കു സർവീസ് നടത്തുന്നത്. ജലനിരപ്പുയർന്നതോടെ കിടങ്ങറ കെസി പാലത്തിനടിയിലൂടെ ബോട്ടുകൾക്കുപോകാനാവില്ല. കാവാലം, പുളിങ്കുന്ന് എന്നിവിടങ്ങളിൽ എത്തുന്ന ബോട്ടുകൾ കിടങ്ങറ വരെ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കുട്ടനാട് മുങ്ങുന്നു; കൂട്ടപ്പലായനം
01:52 AM Aug 10, 2020 | Deepika.com