തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറുന്നത് ആലോചനയിൽ. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ സാന്പത്തിക ക്രമക്കേടായതിനാൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശയുണ്ട്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
അതേസമയം, ട്രഷറി തട്ടിപ്പു കേസിലെ പ്രതി എം.ആർ. ബിജുലാലിന് യൂസർ ഐഡിയും പാസ്വേഡും ലഭിച്ചത് മുൻ ട്രഷറി ഓഫീസറിൽ നിന്നാണെന്ന് അന്വേഷണസംഘം പറയുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് മുൻ ട്രഷറി ഓഫീസർ ഭാസ്കരൻ ഇക്കാര്യമറിയിച്ചത്.
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനാണു പാസ്വേഡ് കൈമാറിയതെന്നും തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നുമാണ് മൊഴി. ബിജുലാലിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിപ്പിലൂടെ ലഭിച്ചതാണെന്ന് അറിഞ്ഞില്ലെന്നും ബിജുലാലിന്റെ ഭാര്യയും സഹോദരിയും മൊഴി നൽകി. ഭാസ്കരന്റെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പു നടത്തിയതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
താൻ ഓഫീസിൽ ഇല്ലാതിരുന്ന മാർച്ച് 30ന് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ബിജുലാലിനെ ഫോണിൽ വിളിച്ച് തന്റെ യൂസർ ഐഡിയും പാസ്വേഡും നൽകിയതായി അദ്ദേഹം പോലീസിനോടു പറഞ്ഞു. ബിജുലാലിനെ വിശ്വാസമായിരുന്നതിനാൽ പിന്നീട് പാസ് വേഡ് മാറ്റിയില്ല. ബിജു ലാലിന്റെ തട്ടിപ്പ് അറിഞ്ഞിരുന്നില്ലെന്നും ഭാസ്കരൻ അന്വേഷണസംഘത്തിനു മൊഴി നല്കി.
ട്രഷറി തട്ടിപ്പ് വിജിലൻസും അന്വേഷിക്കും
01:51 AM Aug 10, 2020 | Deepika.com