കരിപ്പൂർ: വിമാനദുരന്തത്തിന്റെ കാരണം തേടി വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി. അപകടകാരണങ്ങളെക്കുറിച്ചു പഠിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്നലെ കരിപ്പൂർ സന്ദർശിച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 7.50നാണ് ദുബായിൽനിന്നു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ നിയന്ത്രണംവിട്ടു റൺവേയിൽനിന്ന് 35 അടി താഴ്ചയിലേക്കു കൂപ്പുകുത്തി പിളർന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽനിന്നു രണ്ടു ബ്ലാക്ക് ബോക്സുകൾ കണ്ടെത്താനായി. അപകടത്തിന്റെ കാരണം ബ്ലാക്ക് ബോക്സുകൾ പരിശോധിച്ച് അവയിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെകൂടി അടിസ്ഥാനത്തിൽ കണ്ടെത്താനാണു ശ്രമം. ഡയക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), സിവിൽ ഏവിയേഷൻ പ്രഫഷണലുകൾ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് അന്വേഷണം. വിമാനവും എയർട്രാഫിക് കണ്ട്രോളും പരിശോധിക്കും.
കനത്ത മഴയിൽ റണ്‍വേയിൽ ഇറങ്ങിയ വിമാനത്തെ നിയന്ത്രണവിധേയമാക്കാൻ പൈലറ്റിനു സാധിച്ചില്ല. കരിപ്പൂരിൽ കിഴക്കുഭാഗത്താണ് വിമാനങ്ങൾ ഏറെയും ഇറങ്ങാറ്. മഴ കാരണം റണ്‍വേയുടെ പടിഞ്ഞാറുഭാഗത്ത് ഇറങ്ങിയ വിമാനം നിയന്ത്രണം വിടുകയായിരുന്നു. റണ്‍വേയിൽനിന്ന് അമിതവേഗത്തിൽ പോകുന്ന വിമാനങ്ങൾ റണ്‍വേയുടെ അറ്റത്തു സ്ഥാപിച്ച റിസ സംവിധാനം മൂലം ഇടിച്ചുനിർത്താൻ കഴിയും. എന്നാൽ, റിസയും കടന്നു വിമാനം കൂപ്പുകുത്തുകയായിരുന്നു.
അപകടം നടന്ന വെള്ളിയാഴ്ച രാത്രിതന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡൽഹിയിൽനിന്നുള്ള രണ്ടു സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്നും ദുരന്തത്തിനിടയാക്കിയ എല്ലാ കാരണങ്ങളും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. അപകടമുണ്ടായ ഉടൻ വിമാനത്താവളത്തിലെ എമർജൻസി റെസ്ക്യൂ ടീം ഉണർന്നു പ്രവർത്തിച്ചു. എയർപോർട്ട് അഥോറിറ്റിയും മറ്റ് ഏജൻസികളും നാട്ടുകാരും അസാധാരണമായ പ്രവർത്തനമാണ് നടത്തിയത്. അപകടം നടന്നു മിനിറ്റിനുള്ളിൽ ഇടപെട്ടതിനാൽ ഇന്ധന ടാങ്കിനു തീപിടിക്കുന്നത് ഒഴിവാക്കാനും കൂടുതൽ ആളപായം ഇല്ലാതാക്കാനും സാധിച്ചു.
പത്തു വർഷം മുന്‍പ് മംഗളൂരുവിലുണ്ടായ വിമാനാപകട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. സുരക്ഷാ മുൻ കരുതൽ കൂടുതൽ ജീവഹാനി ഇല്ലാതാക്കിയെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതു വരെ വ്യക്തതയില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. എത്രയും വേഗം റിപ്പോർട്ട് പുറത്തുവരും: വ്യോമയാന മന്ത്രി പറഞ്ഞു.
10 ലക്ഷം വീതം ധനസഹായം നല്‍കും: വ്യോമയാന മന്ത്രി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് എയർ ഇന്ത്യ 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകും. അപകടത്തിൽ ഗുരുതര പരിക്കേറ്റവർക്കു രണ്ടു ലക്ഷം രൂപ വീതവും നിസാര പരിക്കുള്ളവർക്ക് 50,000 രൂപ വീതവും താത്കാലിക ആശ്വാസമായി നൽകും. ഇന്നലെ കരിപ്പൂരിൽ എത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടമെന്ന നിലയിലാണ് താത്കാലിക സഹായം അനുവദിക്കുന്നത്. ഇതിനു പുറമെ എയർ ക്രാഫ്റ്റ് ഇൻഷ്വറൻസും മറ്റ് ഏജൻസികളിൽനിന്നുള്ള ആനുകൂല്യവും തുടർന്ന് ലഭിക്കുമെന്നും വ്യോമയാന മന്ത്രി അറിയിച്ചു.
മരണം 18; 23 പേരുടെ നില ഗുരുതരം
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ (60), സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവര്‍ക്ക് പുറമേ എട്ടു കോഴിക്കോട് സ്വദേശികളും ആറു മലപ്പുറം സ്വദേശികളും രണ്ടു പാലക്കാട് സ്വദേശികളുമാണ് മരിച്ചത്. 149 പേര് 16 ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 23 പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണുള്ളത്. പരിക്കുപറ്റിയവരില്‍ തമിഴ്നാട്, തെലങ്കാന സ്വദേശികളുമുണ്ട്.
മരിച്ചവരില്‍ ഏഴു പുരുഷന്മാരും ഏഴു സ്ത്രീകളും അഞ്ചു വയസിനു താഴെയുള്ള നാലുകുട്ടികളും ഉള്‍പ്പെടും. അപകടമുണ്ടാകുമ്പോള്‍ 184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
കരിപ്പൂര്‍ വിമാനദുരന്തം; സമഗ്ര അന്വേഷണം
01:05 AM Aug 09, 2020 | Deepika.com