മൂന്നാർ: ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ അലമുറയ്ക്കിടെ രാജമലയിലെ പെട്ടിമുടിയിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഉൗർജിതം. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു.
ഒന്പതു മൃതദേഹങ്ങൾ ഇന്നലെയാണു കണ്ടെടുത്തത്.അഞ്ചുപേരുടെ മൃതദേഹങ്ങൾ രാവിലെ പത്തോടെയും നാലു പേരുടേത് വൈകുന്നേരവുമാണു കണ്ടെത്തിയത്. ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇനി 40 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.വ്യാഴാഴ്ച രാത്രി 10.50നാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടി നാലു ലയങ്ങളിലെ 30 കുടുംബങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് പുറംലോകം സംഭവം അറിയുന്നത്. തുടർന്നു പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.അന്നു വൈകുന്നേരത്തോടെ 17 മൃതദേഹങ്ങൾ കണ്ടെടുത്തു. തെരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചു. ഉച്ചയ്ക്കു ശേഷം പ്രദേശത്തു വീണ്ടും മഴ ആരംഭിച്ചത് തെരച്ചിൽ ദുഷ്കരമാക്കി. വൈകുന്നേരം ആറോടെ ഇന്നലത്തെ തെരച്ചിൽ അവസാനിപ്പിച്ചു.
ഉരുൾപൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്.ദേശീയ ദുരന്തനിവാരണ സേനയിലെ 58 പേരുടെ നേതൃത്വത്തിലാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നുണ്ട്.
ദുരന്തമുഖത്ത് കർമനിരതരാകാൻ പരിശീലനം ലഭിച്ചിട്ടുള്ള 80 സിവിൽ ഡിഫൻസ് പ്രവർത്തകരും 19 പേരടങ്ങുന്ന വനം വകുപ്പിന്റെ സംഘവും, പോലീസ്,അഗ്നിശമനസേനാംഗങ്ങളുടെയും സഹകരണത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
17 മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു
അടിമാലി:പെട്ടിമുടി ദുരന്തത്തിൽ വ്യാഴാഴ്ച കണ്ടെത്തിയ 17 മൃതദേഹങ്ങൾ രാജമലയിൽ കണ്ണൻദേവൻ കന്പനിയുടെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കായിക മൈതാനത്തോടു ചേർന്ന ഭാഗത്ത് കൂട്ടസംസ്കാരം നടത്തി. ജെസിബി ഉപയോഗിച്ച് തയാറാക്കിയ രണ്ടു കുഴി കളിലാണ് മൃതദേഹങ്ങൾ സംസ്കരി ച്ചത്.
അഞ്ചുലക്ഷം രൂപ വീതം നൽകും
തൊടുപുഴ: പെട്ടിമുടിയിലെ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കെഡിഎച്ച്പി കന്പനി അഞ്ചുലക്ഷം വീതം നൽകും. കന്പനിയുടെ കണക്കുകൾ പ്രകാരം 25 പേരാണ് തുക ലഭിക്കാൻ അർഹരെന്ന് കന്പനി അധികൃതർ വ്യക്തമാക്കി.
മൂന്നാർ പെട്ടിമുടി ദുരന്തം: 26 മൃതദേഹങ്ങൾ കണ്ടെടുത്തു
01:05 AM Aug 09, 2020 | Deepika.com