കോഴിക്കോട്: കോവിഡ് സമ്പര്‍ക്കവ്യാപന ഭീതിയിലും ദുരന്തമുഖത്ത് "രക്ഷകര്‍’ കൈകോര്‍ത്തതോടെ ജീവിതത്തിലേക്ക് പറന്നുയര്‍ന്നത് നിരവധി കുടുംബങ്ങള്‍. യാത്രക്കാരുള്‍പ്പെടെ 180 പേരുമായി കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിന്റെ നടുക്കം ഇതുവരേയും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. വിമാനത്താവള ജീവനക്കാരും പ്രദേശവാസികളും മറ്റു വിഭാഗങ്ങളും അണിനിരന്നതോടെ കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിനാണ് കരിപ്പൂര്‍ സാക്ഷ്യം വഹിച്ചത്. അപകടം നടന്ന് അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി പോലീസും ആരോഗ്യവകുപ്പും അറിയിച്ചു.
ദുരന്തം നടന്നത് മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്കായിരുന്നു പരിക്കേറ്റവരെ കൂടുതലായും എത്തിച്ചത്. ദുരന്ത വിവരം അറിഞ്ഞയുടന്‍ തന്നെ ആശുപത്രികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാദൗത്യത്തില്‍ റവന്യു, ആരോഗ്യം, പോലീസ് വകുപ്പുകള്‍ നടത്തിയ യോജിച്ച ഇടപെടലാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരണസംഖ്യ കുറയ്ക്കാന്‍ സഹായകരമായത്.
കോഴിക്കോട് കളക്ടറേറ്റ് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രി മുഴുവന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ കളക്ടറേറ്റില്‍ കണ്ട്രോള് റൂം തുറന്നു. ജില്ലയിലെ നൂറോളം ആംബുലന്‍സുകള്‍ അപകടത്തില്‍പെട്ടവരെ ആശുപത്രികളില്‍ എത്തിക്കാന്‍ വിമാനത്താവളത്തിലേക്ക് അയച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളുടെ യാത്ര സുഗമമാക്കാന്‍ പോലീസ് രാത്രി മുഴുവന്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി എന്നിവയ്ക്ക് പുറമേ നഗരത്തിലെ സ്വകാര്യ ആശുപത്രികളും അപകടത്തില്‍പെട്ടവരുടെ ചികിത്സയ്ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സജ്ജമാക്കി. ഓരോ ആശുപത്രിയിലും ചികിത്സയുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടര്‍മാരുള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക കണ്ട്രോള് റൂം വഴി അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും വിവിധ ആശുപത്രികള്‍ക്ക് നല്കി.
അപകടത്തില്‍പെട്ടവരുടെ ജീവന് രക്ഷിക്കാന്‍ പ്രദേശവാസികള്‍ ഓടിയെത്തിയത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി രക്തം ലഭ്യമാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരേയും നാട്ടുകാരേയും അതത് ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളില്‍ എത്തിക്കുന്നതിന് ദുരന്തനിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന് സെബാസ്റ്റ്യന്റെ നേതൃത്വം നല്കി. കോവിഡ് ഭീതി മാറ്റി നിര്‍ത്തിയാണ് യുവാക്കള്‍ രക്തം നല്‍കാനായി കുതിച്ചെത്തിയത്.
കരിപ്പൂർ വിമാനദുരന്തം: രക്ഷകർ കൈകോർത്തു; അവർ ജീവിതത്തിലേക്കു പറന്നുയർന്നു
01:05 AM Aug 09, 2020 | Deepika.com