ഉപ്പുതറ: ഏലപ്പാറ നല്ലതണ്ണി പാലത്തിനു സമീപം കാർ ഒഴുക്കിൽപെട്ട് കാണാതായ യുവാക്കളിൽ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി അനീഷ് (33)ന്റെ മൃതദേഹമാണ് ഇന്നലെ കണ്ടത്തിയത്. വെള്ളിയാഴ്ച നല്ലതണ്ണി സ്വദേശി ശങ്കറിന്റെ മകൻ മാർട്ടിന്റെ (35) മൃതദേഹം കണ്ടെടുത്തിരുന്നു.
ഒഴുക്കിൽപെട്ട സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽനിന്ന് കൈ ഉയർന്നുനിൽക്കുന്നത് കണ്ടതിനെതുടർന്ന് ഫയർഫോഴ്സ് അനീഷിന്റെ മൃതദേഹം വെള്ളത്തിൽനിന്നും എടുക്കുകയായിരുന്നു. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു 400 അടി ദൂരത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തിയെങ്കിലും പിന്നെയും ഒഴുകിപോയി.
വ്യാഴാഴ്ച രാത്രി ഏഴോടെയാണ ഇവർ സഞ്ചരിച്ച വാഹനം ഒഴുക്കിൽപെട്ടത്. നല്ലതണ്ണി പാലത്തിൽ നിർത്തിയിട്ടിരുന്ന കാർ മലവെള്ളപാച്ചിലിൽ ഒഴുകി പോവുകയായിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടിയതാണ് അപകടത്തിനു കാരണമായത്. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്കിലാണ് വാഹനം ഒഴുകിപ്പോയത്. മുപ്പതു പേരടങ്ങുന്ന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചിൽ നടത്തിയാണ് ഇരുവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
നല്ലതണ്ണിയിൽ കാർ ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു
12:17 AM Aug 09, 2020 | Deepika.com