കൊച്ചി: കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വാര്‍ത്താവിനിമയ സംവിധാനം തകരാറിലായ മൂന്നാർ പെട്ടിമുടി മേഖലയിൽ ബിഎസ്എന്‍എല്‍ സേവനം ശ്രദ്ധേയമായി. രാജമല ഫാക്ടറി, പെട്ടിമുടി എന്നിവിടങ്ങളിലെ ബിഎസ്എന്‍എല്‍ ടവറുകള്‍ക്കും ഉരുൾപൊട്ടലിൽ ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ക്കും തദ്ദേശവാസികള്‍ക്കും ആശയവിനിമയം സാധിക്കാതെ വരികയും ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ബിഎസ്എന്‍എല്‍ സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ച് ഉടനടി വാര്‍ത്താവിനിമയ സംവിധാനം പുനഃസ്ഥാപിച്ചത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.
പെട്ടിമുടിയിലെ ആശയവിനിമയത്തിനു ബിഎസ്എന്‍എല്‍ മാത്രമാണ് നിലവിലുള്ളത്. മൂന്നാറില്‍നിന്നു പെട്ടിമുടിയിലേക്കുള്ള റോഡ് മാര്‍ഗത്തിലുള്ള പാലം തകര്‍ന്നത് മൂലം ദുഷ്കരമായ കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സ്ഥലത്തെത്തിയത്. നിലവില്‍ മണിക്കൂറില്‍ രണ്ടായിരത്തിലധികം കോളുകള്‍ ചെയ്യുന്നതിനുള്ള സൗകര്യം ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. അധികകോളുകള് കൈകാര്യം ചെയ്യുന്നതിനായി സാറ്റലൈറ്റ് ബാന്‍ഡ് വിഡ്ത് നാലിരട്ടിയായി വര്‍ധിപ്പിച്ചു.
ജൂണിയര്‍ ടെലികോം ഓഫീസറായ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബിഎസ്എന്‍എല്‍ ടീമിന് ടെലികോം സേവനങ്ങള്‍ ദ്രുതഗതിയില്‍ പുനഃസ്ഥാപിക്കുന്നതിനു ദേവികുളം സബ് കളക്ടര്‍, ഫോറസ്റ്റ് അധികാരികള്‍, കണ്ണന് ദേവന് കമ്പനി തൊഴിലാളികള്‍ തുടങ്ങിവരുടെ സഹായം ഏറെ പ്രയോജനകരമായെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. ഫ്രാന്‍സിസ് കെ ജേക്കബ് അറിയിച്ചു.
ആശയവിനിമയത്തിനു ബിഎസ്എന്‍എല്‍ മാത്രം
01:13 AM Aug 08, 2020 | Deepika.com