തിരുവനന്തപുരം: കനത്ത മഴയോ കാറ്റോ ഉണ്ടോ? കേരളത്തിന്റെ ഹെലികോപ്റ്റർ പറക്കില്ല. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടക്കം അടിയന്തര ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്കായി കോടികൾ ചെലവഴിച്ചു സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് മൂന്നാർ രാജമല ദുരന്തമുണ്ടായപ്പോൾ വിമാനത്താവളത്തിൽ വെറുതെ കിടക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് കേരളത്തിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്.
ദുരന്തത്തിൽപ്പെട്ടവരെ എയർ ലിഫ്റ്റ് ചെയ്യണമെങ്കിൽ ഇതിനു പ്രത്യേക പരിശീലനം നേടിയവർ ആവശ്യമാണ്. സാധാരണയായി സേനാ വിഭാഗങ്ങളിലാണ് എയർ ലിഫ്റ്റിംഗ് പരിശീലനം നേടിയവരുള്ളത്. ഇതിനായി പ്രത്യേകമായി ആളെ സംസ്ഥാനം കണ്ടെത്തിയിട്ടില്ല. വിവിഐപികൾക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിന് അടക്കമുള്ള യാത്രകൾക്കുമാണ് ഇത് ഉപയോഗിക്കാൻ കഴിയുക.
അവയവമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ഹെലികോപ്റ്ററിയിൽ അവയവങ്ങൾ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ എത്തിച്ചിരുന്നു. കൂടാതെ പന്പയിലെ മണൽ വിൽപനയ്ക്കായി അന്നു ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും സംസ്ഥാന പോലീസ് മേധാവിലോക്നാഥ് ബെഹ്റയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും പത്തനംതിട്ടയിലേക്കു പോയിരുന്നു. ഇതു പിന്നീടു വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
പ്രതിമാസം 1.70 കോടി രൂപ വാടക നൽകിയാണു പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസിൽ നിന്ന് എഎസ് 365 ഡൗഫിൻ-എൻ ഇരട്ട എൻജിൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. കഴിഞ്ഞ ഏപ്രിൽ മുതലാണു അടിയന്തര ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. പ്രതിമാസം 20 മണിക്കൂറിൽ കൂടുതൽ പറന്നാൽ മണിക്കൂറിന് 67,926 രൂപ വീതം അധികം നൽകണം. ഇതുവരെ എട്ടു മണിക്കൂർ പറന്നതായാണു കണക്കാക്കുന്നത്. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനെന്ന പേരിൽ 10 ദിവസം മുൻപ് ഹെലികോപ്റ്റർ കോഴിക്കോട്ടെത്തിച്ചെങ്കിലും മഴയും കാറ്റുംകാരണം മടങ്ങിപ്പോയിരുന്നു.
ഉപയോഗിക്കാതിരുന്നത് പ്രതികൂല കാലാവസ്ഥയിൽ പറക്കാൻ കഴിയാത്തതിനാൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഹെലികോപറ്റർ രാജമലയിലെ ദുരന്ത സ്ഥലത്ത് എത്തിക്കാൻ ആലോചിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയിൽ പറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത് ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എയർലിഫ്റ്റിംഗിനായി എയർഫോഴ്സിനെയും സമീപിച്ചു. കാലാവസ്ഥ പ്രതീകൂലമായതിനാൽ ഇപ്പോൾ കഴിയില്ലെന്ന് അവരും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മഴയും കാറ്റുമുണ്ടോ? കേരളത്തിന്റെ ഹെലികോപ്റ്റർ പറക്കില്ല
01:13 AM Aug 08, 2020 | Deepika.com