കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ നിരവധി തവണയായി 230 കിലോ സ്വര്‍ണം കടത്തിയ സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗത്തിനു പാളിച്ച സംഭവിച്ചെന്നും പ്രതികള്‍ക്ക് ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ സഹായം ലഭിച്ചെന്നും എന്‍ഐഎ. കള്ളക്കടത്ത് പുറത്തുവന്നിട്ടും പ്രതികള്‍ ബംഗളൂരുവിലേക്കു രക്ഷപ്പെട്ടത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതുമൂലമാണെന്നും എന്‍ഐഎയും കസ്റ്റംസും വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനോടൊപ്പം ഉന്നതരും ഗൂഢാലോചനയില്‍ പങ്കാളികളായിട്ടും ഈ വിവരം രഹസ്യാന്വേഷണവിഭാഗം അറിഞ്ഞില്ല. അറിഞ്ഞിട്ട് ആഭ്യന്തരവകുപ്പിന്റെ അറിവോടെ മൂടിവച്ചതാണോയെന്ന സംശയവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചില ഉന്നതരും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. ഐടി സെക്രട്ടറി എം. ശിവശങ്കറിനു പുറമേ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ഉന്നതരും ഈ ലിസ്റ്റിലുണ്ട്.
ഇവരെക്കൂടി ഏതുനിമിഷവും ചോദ്യംചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. യുഎഇ കോണ്‍സലേറ്റ് വഴി എത്തിയ മതഗ്രന്ഥം സ്വീകരിച്ച് അയച്ചുവെന്നു പറയുന്ന മന്ത്രിയും കൂടുതല്‍ കുരുക്കിലേക്കു നീങ്ങുകയാണ്. മറ്റൊരു രാജ്യത്തെ കോണ്‍സലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യുകയെന്നത് യുഎഇ സര്‍ക്കാരിന്റെ നയമല്ലെന്നാണ് യുഎഇ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിശദീകരണം. ഇതോടെ മതഗ്രന്ഥങ്ങള്‍ വന്നുവെന്നു പറയുന്ന പായ്ക്കറ്റുകളിൽ എന്തായിരുന്നെന്ന ദുരൂഹത ഏറുകയാണ്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയ്നിംഗിൽ (സിആപ്റ്റ്) കസ്റ്റംസ് നേരത്തെ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റിലെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ജീവനക്കാരെയും ചോദ്യം ചെയ്തു.
മൂവാറ്റുപുഴയിലെ കുപ്രസിദ്ധ സ്വര്ണക്കടത്തുസംഘത്തിനു തീവ്രവാദബന്ധത്തിനു പുറമേ ലഹരിക്കടത്തുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ചു യുഎഇയിലെ വ്യവസായിയായ റബിന്സിനെതിരേ അന്വേഷണം നീളുകയാണ്. ഇയാൾക്കു തിരുവനന്തപുരം കേസിലെ ചിലരുമായി ബന്ധമുണ്ടെന്നും വിദേശത്തും കേരളത്തിലും സഹായമെത്തിച്ചതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
സ്വര്ണക്കടത്തിലെപ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനെ യുഎഇയില്‍ സഹായിക്കുന്നതു റബിന്‍സാണ്. റബിന്‍സും ഫൈസലും അഫ്ഗാനിസ്ഥാന് മാഫിയയുമായി ബന്ധമുള്ളവരാണ്. ഇവര്‍ക്കു മയക്കുമരുന്നു കച്ചവടവും വജ്രക്കച്ചവടവുമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. ഇപ്പോള്‍ ദുബായിലുള്ള രണ്ടു പേരാണു സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്.
ഗള്‍ഫില്‍നിന്ന് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൊച്ചിയിലേക്ക് കടത്തിയത് മൂവാറ്റുപുഴയിലെ സംഘമാണ്. 2015ല്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായപ്പോഴാണ് ഇതു പുറംലോകത്ത് എത്തിയത്. അന്വേഷണഘട്ടത്തില്‍ ഈ സംഘമാണ് റബിന്‍സിനെ വിദേശത്തേക്കു കടക്കാന്‍ സഹായിച്ചത്. സ്വര്‍ണ-ലഹരി കടത്തിലൂടെ സന്പാദിച്ച കോടികൾ തീവ്രവാദപ്രവര്ത്തനത്തിനാണു രാജ്യത്ത് ഉപയോഗിക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ജോണ്സണ് വേങ്ങത്തടം
സ്വര്‍ണക്കടത്ത്: രഹസ്യാന്വേഷണ വിഭാഗത്തിനു പാളിച്ചയെന്ന് എന്‍ഐഎ
12:23 AM Aug 08, 2020 | Deepika.com