പത്തനംതിട്ട: ചിറ്റാർ കുടപ്പനയിലെ യുവകർഷകൻ മത്തായി വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നുവെന്നു പോലീസ്.
ഇതിനോടകം 35 പേരെ ചോദ്യം ചെയ്തതായും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് അന്വേഷണച്ചുമതല.
മത്തായിയെ കസ്റ്റഡിയിലെടുത്തതു മുതലുള്ളനടപടിക്രമങ്ങളിലെ വീഴ്ചകളുടെ പേരിൽ വനപാലകർക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമാക്കുന്പോഴും ഇതേവരെ നടപടികളിലേക്കു കടക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. മത്തായി മരിച്ചിട്ട് ഇന്നലെ പത്തുദിവസമായി.
നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ബന്ധുക്കൾ ഏറ്റെടുത്ത മൃതദേഹം സംസ്കരിക്കാതെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് ഇന്ന് എട്ടുദിവസം.
ജൂലൈ 28നു വൈകുന്നേരമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. രാത്രി കുടുംബവീടിനു സമീപം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അന്വേഷണവുമായി വനപാലകർ സഹകരിക്കാത്തതുമൂലമാണ് നടപടികൾ വൈകുന്നതെന്നാണ് പോലീസ് വിശദീകരണം.
മത്തായിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിനെ സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. മത്തായിയുടെ രണ്ട് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കസ്റ്റഡിയിലെടുക്കുന്പോൾ ഇവ കൈവശമുണ്ടായിരുന്നുവെന്നും വീട്ടുകാർ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
യുവകർഷകന്റെ മരണം: നടപടിക്രമങ്ങൾ വൈകിപ്പിച്ച് അന്വേഷണസംഘം
12:55 AM Aug 07, 2020 | Deepika.com