കോട്ടയം: റബർ ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കേരളത്തിലെ ഏഴു കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ഡിആർസി പരിശോധനാ ലാബുകൾ നിർത്തലാക്കി കൈമാറ്റം ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രതിസന്ധി നേരിടുന്ന റബർ കർഷകർക്കു വൻ ഇരുട്ടടിയാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.
കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, പാലാ, കാഞ്ഞിരപ്പള്ളി, അടൂർ, നെടുമങ്ങാട് എന്നീ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചുവരുന്ന പരിശോധനാ ലാബുകൾ നിർത്തലാക്കിയാണ് ഉത്തരവ്. റബർ പാൽ വിപണനത്തിൽ ഉണ്ടാകാവുന്ന ചൂഷണം ഇല്ലാതാക്കാൻവേണ്ടി നടത്തുന്ന ഡിആർസി പരിശോധന, തോട്ടങ്ങളിൽ വളപ്രയോഗത്തിന് ആവശ്യമായ മണ്ണു പരിശോധന എന്നീ സേവനങ്ങൾക്കാണ് റബർ ബോർഡ് തന്നെ മരണമണി മുഴക്കിയിരിക്കുന്നത്.ഡിആർസി നിർണയിച്ച് നൽകുവാനുള്ള അനുമതി തങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതായി റബർ ബോർഡ് അവകാശപ്പെടുന്ന റബർ പാൽ വിപണന കന്പനികൾക്ക് ഏല്പിച്ചു കൊടുത്തതു വഴി റബർ വിപണിയിൽ വൻ അഴിമതിക്കും ചൂഷണത്തിനുമാണ് കളമൊരുങ്ങിയിരിക്കുന്നത്.
ഇത്തരം നടപടികൾക്കെതിരെ കർഷകസംഘടനകൾ സംഘടിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
ലാബുകൾ കൈമാറ്റം ചെയ്ത ഉത്തരവ് റബർബോർഡ് പിൻവലിക്കണം: ഇൻഫാം
12:55 AM Aug 07, 2020 | Deepika.com