കൊച്ചി: പൊതു നിരത്തുകളിലെ നടപ്പാതകളില്‍ കാല്‍നടയാത്രക്കാര്‍ക്കു തടസമുണ്ടാക്കുന്ന തരത്തില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാല്‍നടക്കാര്‍ക്ക് ഏതു സമയത്തും സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്നത്ര വീതിയിലുള്ള നടപ്പാതകള്‍ വേണമെന്നും കോടതി പറഞ്ഞു.
കാല്‍നട യാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുമെന്നതിനാല്‍ നടപ്പാതകളില്‍ സ്ഥിരമോ, താത്കാലികമോ ആയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. നടപ്പാതകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മാണം നടത്തുന്നതുപോലും നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാല്‍നടയാത്രക്കാര്‍ക്കു തടസമില്ലാതെ സഞ്ചരിക്കുന്നതിനാണ് നടപ്പാത നിര്‍മിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞും നടക്കാന്‍ കഴിയാത്ത വിധം ക്രമമല്ലാത്തതുമായ നടപ്പാതകള്‍ ഉണ്ടാവരുതെന്നും കാല് നടയാത്രക്കാര്‍ക്കു മുന്തിയ പരിഗണന ഉറപ്പാക്കണമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
നടപ്പാതകള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മറ്റൊരു കേസില്‍ ഹൈക്കോടതി നല്കിയ ഉത്തരവും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. എറണാകുളം നഗരത്തിലെ ചിലവന്നൂര്‍ ബണ്ട് റോഡിന്റെ നടപ്പാതയില്‍ മത്സ്യവില്പന സ്റ്റാളുകള്‍ നിര്‍മിച്ചതിനെതിരേ പ്രദേശവാസികൾ നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ബെഞ്ചിന്റെ വിധി.
കാല്‍നടയാത്ര തടസപ്പെടുത്തുന്ന നിര്‍മാണങ്ങൾ പാടില്ല: ഹൈക്കോടതി
12:55 AM Aug 07, 2020 | Deepika.com