തൊടുപുഴ/ ചെറുതോണി: ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു കല്ലാർകുട്ടി, ലോവർപെരിയാർ (പാംബ്ല) അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും ഇന്നലെ വൈകുന്നേരം ആറോടെ തുറന്നുവിട്ടു. പൊൻമുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു രാവിലെ പത്തിന് 30 സെന്റിമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കും. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്.
ഈ മാസം ഒന്നുമുതൽ ഇന്നലെ രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളം ഉയർന്നു. ഇന്നലെ വൈകുന്നേരം 2,349.15 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിൽ പരമാവധി സംഭരണശേഷിയുടെ 59.89 ശതമാനം വെള്ളം നിലവിലുണ്ട്. ഇന്നലെ രാവിലെ ഏഴിനു ലഭിച്ച കണക്കനുസരിച്ച് പദ്ധതി പ്രദേശത്ത് 15.2 മില്ലിമീറ്റർ മഴ ലഭിച്ചു. പെരിയാറിൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. 41.685 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. മൂലമറ്റത്ത് ഇന്നലെ 3.279 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
കല്ലാർകുട്ടിയിൽനിന്നു 800 ക്യുമെക്സ് വെള്ളവും ലോവർപെരിയാർ ഡാമിൽനിന്നു 1200 ക്യുമെക്സ് വെള്ളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ അണക്കെട്ടുകൾ തുറന്നുവിട്ട സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചിരുന്നു.
ജില്ലയിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ഇന്നലെ രാവിലെ ഏഴിനു അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ 31.32 മില്ലിമീറ്റർ മഴ പെയ്തു. ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇവിടെ 72.6 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ ഏറ്റവും കുറവ് തൊടുപുഴയിലായിരുന്നു. ഇവിടെ 3.6 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.
ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതൽ രാവിലെ ആറുവരെ ജില്ലാകളക്ടർ നിരോധിച്ചു.
മൂഴിയാര് ഡാം തുറന്നു
പത്തനംതിട്ട: മഴ ശക്തമാകുകയും കക്കാട് പദ്ധതിയിൽ ജനറേറ്റർ തകരാർ മൂലം വൈദ്യുതി ഉത്പാദനം കുറയ്ക്കുകയും ചെയ്തതോടെ മൂഴിയാർ സംഭരണിയിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ഷട്ടറുകൾ ഇന്നലെ രാത്രി തുറന്നു. ജലനിരപ്പ് സംഭരണശേഷിയായ 192.63 മീറ്ററിലെത്തിയതിനെത്തുടർന്നാണ് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറക്കാൻ തീരുമാനിച്ചത്. മണിയാർ ബാരേജിൽ അഞ്ച് ഷട്ടറുകൾ തുറന്നിട്ടുണ്ട്.
ഇടുക്കിയിൽ ആറു ദിവസം 12 അടി വെള്ളം
12:24 AM Aug 07, 2020 | Deepika.com