തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യാജപരാതി നൽകി കുരുക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥനു സസ്പെൻഷൻ. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോടു സംസാരിച്ചെന്ന് ആരോപിച്ചാണ് ഓഫീസറായിരുന്ന എസ്.എൽ. സിബുവിനെ എയർ ഇന്ത്യ സസ്പെൻഡു ചെയ്തത്. എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കേയാണ് സ്വപ്ന സുരേഷ് സിബുവിനെതിരേ വ്യാജപരാതി നൽകിയത്.
സിബുവിനെതിരേ വ്യാജ ലൈംഗിക പരാതിയുണ്ടാക്കിയ കേസിൽ സ്വപ്നയ്ക്കൊപ്പം എയർ ഇന്ത്യാ സാറ്റ്സിലെ മുൻ വൈസ് പ്രസിഡന്റും പ്രതിയാണ്. ഈ കേസിൽ ഇരുവരും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കേയാണ് സിബുവിനെതിരേ എയർ ഇന്ത്യയുടെ നടപടി. വ്യാജപരാതി ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ സിബുവിനെ മുൻപ് ഹൈദരാബാദിലേക്കു സ്ഥലം മാറ്റിയിരുന്നു.
എയർ ഇന്ത്യ സാറ്റ്സിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ നിയമിച്ചത് എതിർത്തതോടെയാണ് സിബുവിനെതിരേ കരുക്കൾ നീക്കാൻ സ്വപ്ന ഉൾപ്പെട്ട ക്രിമിനൽ സംഘം തീരുമാനിച്ചത്. തുടർന്നു എയർ ഇന്ത്യ സാറ്റ്സിലെ 17 ജീവനക്കാരികളുടെ പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്കു നൽകി. പെണ്കുട്ടികളുടേതായി പരാതിയും മൊഴിയും തയാറാക്കിയതു സ്വപ്ന സുരേഷായിരുന്നുവെന്നു പിന്നീടു കണ്ടെത്തി. ഇതിനിടെ സിബു ക്രൈംബ്രാഞ്ചിന് പരാതി നൽകുകയും സിബു കുറ്റക്കാരനല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. എങ്കിലും എയർ ഇന്ത്യ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചിരുന്നില്ല. ഇതിനിടെയാണ് മാധ്യമങ്ങളോടു സംസാരിച്ചെന്ന പേരിൽ സിബുവിനെ ഇപ്പോൾ സസ്പെൻഡു ചെയ്തിരിക്കുന്നത്.
സ്വപ്ന സുരേഷ് കള്ളക്കേസിൽ കുടുക്കിയ എയർ ഇന്ത്യ ഉദ്യോഗസ്ഥനു സസ്പെൻഷൻ
12:24 AM Aug 07, 2020 | Deepika.com