കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച നോട്ടറി അഭിഭാഷകനെ പ്രതിയാക്കി അന്വേഷണസംഘം കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് വധക്കേസ് അന്വേഷിക്കുന്ന സംഘമാണ് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നാം പ്രതി ജോളി ജോസഫ് , ഭര്‍തൃപിതാവ് ടോം തോമസിന്റെ പേരിലുള്ള പൊന്നാമറ്റം വീടും പറമ്പും കൈക്കലാക്കാന്‍ വ്യാജ ഒസ്യത്ത് തയാറാക്കിയിരുന്നു. ഇതില്‍ ഒപ്പുവെച്ച കുന്നമംഗലത്തെ നോട്ടറി പബ്ലിക് അഡ്വ. സി. വിജയകുമാറിനെയാണ് കേസില്‍ അഞ്ചാം പ്രതിയാക്കിയത്. വ്യാജരേഖ ചമയ്ക്കല്‍ , പ്രതികളുമായി ചേര്‍ന്നുള്ള ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് . ഹരിദാസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറാക്കിയത്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 15 തൊണ്ടിമുതല്‍ ലഭിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ വിജയകുമാറിനെ പ്രതിചേര്‍ക്കാന്‍ കോടതിയും നോട്ടറി ആക്ട് പ്രകാരം വേണ്ട അനുമതി നിയമവകുപ്പും നല്‍കിയതിനു പിന്നാലെയാണ് അനുബന്ധ കുറ്റപത്രം തയാറാക്കി സമര്‍പ്പിച്ചത്. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാക്ഷിപ്പട്ടികയിലായിരുന്നു വിജയകുമാർ. ഒസ്യത്തില്‍ ഒപ്പിട്ട എന്‍ഐടിക്ക് സമീപത്തുള്ള മനോജ് കുമാർ പ്രതിയായിരുന്നു. എന്നാൽ പകര്‍പ്പില്‍ ഒപ്പിട്ട നിയമപരമായി ഉത്തരവാദിത്വമുള്ള നോട്ടറിയെ സാക്ഷി മാത്രമാക്കിയത് ആക്ഷേപത്തിനിടയാക്കി.
കൂടത്തായി കേസ്: അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു
12:24 AM Aug 07, 2020 | Deepika.com