കൊച്ചി: അന്താരാഷ്ട്ര വിലയിലുള്‍പ്പെടെ പുതുചരിത്രം കുറിച്ചു സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്നലെ മാത്രം രണ്ടു തവണയായി പവന് 920 രൂപ വര്‍ധിച്ച് വില 41,000 പിന്നിട്ടു. ഗ്രാമിന് 115 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. ഇതോടെ ഗ്രാമിന് 5,150 രൂപയും പവന് 41,200 രൂപയുമായി. രാവിലെ ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വര്ധനയോടെയാണു വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ വീണ്ടും വര്‍ധിക്കുകയായിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണു രണ്ടാമത് വര്‍ധിച്ചത്.
അന്താരാഷ്ട്ര സ്വര്‍ണ വില റിക്കാര്‍ഡ് കുതിപ്പിലേക്ക് നീങ്ങിയതാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 2044 ഡോളര്‍ വരെ എത്തിയശേഷം പിന്നീട് താണു. 2011നു ശേഷം വലിയ വര്‍ധനയാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും വിലക്കുതിപ്പ് തുടർന്നേക്കും.
തിരുത്തലിന്റെ ഫലമായി വിലയിടിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ജൂലൈ 31നാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 40,000 രൂപ തൊട്ടത്. പിന്നീട് കഴിഞ്ഞ ഒന്നിന് പവന് 160 രൂപ വര്‍ധിച്ചെങ്കിലും മൂന്നിന് വിലയില്‍ മാറ്റമുണ്ടായില്ല. നാലിന് പവന് 120 രൂപ കൂടി വര്‍ധിച്ചതോടെ ഈ മാസം ഇതു വരെ ഗ്രാമിന് 150 രൂപയുടെയും പവന് 1,200 രൂപയുടെയും വര്‍ധനയാണു രേഖപ്പെടുത്തിയത്. നിലവില്‍ പണിക്കൂലിയടക്കം ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 48,000 രൂപയോളം വേണ്ടിവരും.
പൊന്ന് 41,000 കടന്നു; ഇന്നലെ മാത്രം 920 രൂപയുടെ വര്‍ധന
12:42 AM Aug 06, 2020 | Deepika.com