കോട്ടയം: തലശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വൈദികനെ വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്നു കെസിവൈഎം സംസ്ഥാന സമിതി.
ചായ്യോത്ത് അൽഫോൻസാ പള്ളി വികാരി ഫാ. ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുക്കർമങ്ങളിൽ ഏർപ്പെട്ടിരുന്ന വൈദികനെ മുന്നറിയിപ്പില്ലാതെ പള്ളിയുടെ മുൻവശത്തേക്കു വിളിച്ചു വരുത്തി അദേഹത്തിന്റെയും വിശ്വാസികളുടേയും ഒപ്പ് വാങ്ങുകയായിരുന്നു.
ക്രൈസ്തവ വിഭാഗത്തോടു പോലീസ് കാണിക്കുന്ന ഇൗ ഉത്സാഹം എല്ലാ വിഭാഗങ്ങളുടെ കാര്യത്തിലും ഉണ്ടാകുന്നുണ്ടോയെന്നതു വലിയൊരു ചോദ്യചിഹ്നമായി നിയമപാലകർക്കും സർക്കാരിനും മുന്നിൽ കെസിവൈഎം സംസ്ഥാന സമിതി ഉന്നയിക്കുകയാണെന്നു സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന ചായ്യോത്ത് ഇടവക സമൂഹത്തിനു കെസിവൈഎം പൂർണ പിന്തുണ നൽകും. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, വൈസ്പ്രസിഡന്റുമാരായ ജെയ്സണ് ചക്കേടത്ത്, ലിമിന ജോർജ്, ട്രഷറർ ലിജീഷ് മാർട്ടിൻ, അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവേൽ, അബിനി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
വൈദികനെ ബലിവേദിയിൽനിന്നു വിളിച്ചിറക്കി കേസെടുത്ത സംഭവം അപലപനീയമെന്നു കെസിവൈഎം
12:42 AM Aug 06, 2020 | Deepika.com