തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിർ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിലെ പ്രതി ബിജുലാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതം നടത്തിയതായി അന്വേഷണ സംഘം. നിലവിൽ തട്ടിയെടുത്ത രണ്ടു കോടി രൂപയ്ക്കു പുറമെ ഇതിനു മുൻപും ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുലും ഇയാൾ അന്വേഷണ സംഘത്തോട് നടത്തിയിട്ടുണ്ട്.
വിരമിച്ച ട്രഷറി ഓഫീസറുടെ യൂഡസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് താൻ തട്ടിപ്പ് നടത്തിയതെന്നും ഇയാൾ സമ്മതിച്ചു. ട്രഷറിയിൽ നിന്നും ഒരു ദിവസം നേരത്തേ വീട്ടിൽ പോയ ട്രഷറി ഓഫീസർ വൈകുന്നേരം തന്നോട് കന്പ്യൂട്ടർ ഓഫാക്കാൻ ആവശ്യപ്പെട്ടു. ഇതിനായി ഓഫീസർ യൂസർ ഐഡിയും പാസ്വേഡും തനിക്ക് പറഞ്ഞു തന്നെന്നും പിന്നീട് ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് ബിജുലാൽ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. മാർച്ചിലായിരുന്നു ഇത്തരത്തിൽ യൂസർ ഐഡിയും പാസ്വേഡും നൽകിയത്. പിന്നീട് നിരവധി തവണ ബിജുലാൽ ഇത് ഉപയോഗിച്ച് പണം തട്ടിയെന്നാണ് പോലീസ് പറയുന്നത്.
ആദ്യം തട്ടിയെടുത്ത 75 ലക്ഷം രൂപയിൽ നിന്ന് സഹോദരിക്കു ഭൂമി വാങ്ങാൻ പണം നൽകി. ഇതിനു ശേഷം ഭാര്യയ്ക്ക് സ്വർണാഭരണങ്ങളും വാങ്ങി. ബാക്കി വന്ന പണം താൻ ഓണ്‍ലൈനിൽ ചീട്ടുകളിക്കുന്നതിനായാണ് ഉപയോഗിച്ചതെന്നും ഇതിനു മുൻപ് 60000 രൂപ ട്രെഷറിയിൽ നിന്നും മോഷ്ടിച്ചതായും ബിജുലാൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
ഓണ്‍ലൈനിൽ താൻ പതിവായി ചീട്ടുകളിക്കാറുണ്ടെ ന്നും ചീട്ടുകളിയിലൂടെ ലഭിച്ച പണത്തിന് കഴിഞ്ഞ സാന്പത്തിക വർഷം 14000 രൂപ നികുതി അടച്ചതായും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്.
ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജുലാൽ ഒന്നാം പ്രതിയും ഇയാളുടെ ഭാര്യ സിമി രണ്ടാം പ്രതിയുമാണ്. 2019 ഡിസംബർ മുതൽ ഇക്കഴിഞ്ഞ ജൂലൈ വരെ നിരവധി പ്രാവശ്യം ബിജുലാൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെ ന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഒളിവിൽ പോയ ബിജുലാൽ ഇന്നലെ വഞ്ചിയൂർ ട്രഷറിക്കു പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസിലെത്തിയപ്പോഴാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ട്രഷറി തട്ടിപ്പ്: ബിജുലാൽ കുറ്റം സമ്മതിച്ചു
12:42 AM Aug 06, 2020 | Deepika.com