കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എൻഐഎയും മണിക്കൂറുകളോളം ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെ എന്‍ഫോഴ്സ്മെന്റും.
ശിവശങ്കറിന്റെ നേതൃത്വത്തില്‍ നിയമിച്ച കണ്‍സള്‍ട്ടന്‍സികളെക്കുറിച്ച് അന്വേഷണം നടത്താനാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം. പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവർ നിലവിൽ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തശേഷം ശിവശങ്കറെ ചോദ്യം ചെയ്യാനാണു തീരുമാനം.
വിദേശത്തുനിന്നടക്കം കോടികളുടെ ഇടപാടുകള്‍ സ്വപ്ന സുരേഷും സംഘവും നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് വേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും. കണ്‍സള്‍ട്ടന്‍സികളെക്കുറിച്ച് അന്വേഷിക്കുന്നതോടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ രംഗത്തുള്ള പ്രമുഖരും പ്രതിസ്ഥാനത്തേക്കു വരാനുള്ള സാധ്യതയുണ്ട്.
സ്വപ്ന, സന്ദീപ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും എന്‍ഫോഴ്സ്മെന്റ് നടപടി ആരംഭിച്ചു. ഇതിനായി രജിസ്ട്രേഷന് ഐജിക്കു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തു നല്കി.
സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നതരുടെ സ്വത്ത് വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും. ഇതിൽ ചിലർ നിരീക്ഷണത്തിലാണ്.നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള കെ.ടി. റമീസ് ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നതിലാണ് ആറോളം പ്രതികളെ പിടികൂടാന്‍ സാധിച്ചത്.
യുഎഇയിലുള്ള ഫൈസലിനെ കൂടി ചോദ്യംചെയ്താല്‍ അന്വേഷണം കൂടുതൽ വേഗത്തിലാകും. അതേസമയം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസും തയാറെടുക്കുകയാണ്. ആദ്യ ചോദ്യം ചെയ്യലിൽ നല്കിയ ഉത്തരങ്ങളിലെ അവ്യക്തത ചൂണ്ടിക്കാട്ടിയാണു വീണ്ടും ചോദ്യം ചെയ്യുന്നത്.
ജോണ്സണ് വേങ്ങത്തടം
സ്വർണക്കടത്ത് കേസിൽ: ശിവശങ്കറിനു പിന്നാലെ എന്‍ഫോഴ്സ്മെന്റും
12:42 AM Aug 06, 2020 | Deepika.com